വനിതാ സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാഷ്ട്രീയ ഭാരതത്തെ ഉലയ്ക്കുന്നു. പ്രതിപക്ഷത്തിന്റെ നിലപാടുകളെ ‘സ്ത്രീകളുടെ അവകാശങ്ങളുടെ ഭ്രൂണഹത്യ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, വൈകാരികവും രാഷ്ട്രീയവുമായ ഒട്ടേറെ പരാമർശങ്ങളാണ് നടത്തിയത്. മോദിയുടെ പ്രസംഗത്തിലെ പത്ത് പ്രധാന പോയിന്റുകൾ താഴെ:
“ശക്തമായ പരിശ്രമങ്ങൾ നടത്തിയിട്ടും നാരീശക്തി അധീനിയം പാസാക്കാൻ നമുക്ക് സാധിച്ചില്ല. ഇതിൽ രാജ്യത്തെ എല്ലാ അമ്മമാരോടും സഹോദരിമാരോടും ഞാൻ ക്ഷമ ചോദിക്കുന്നു.”
“ഭാരതത്തിലെ സ്ത്രീകളുടെ സ്വപ്നങ്ങളാണ് പാതിവഴിയിൽ തകർക്കപ്പെട്ടത്. കോൺഗ്രസും സഖ്യകക്ഷികളും ചേർന്ന് നടത്തിയ ഈ നീക്കം സ്ത്രീകളുടെ അവകാശങ്ങൾക്ക് മേൽ നടത്തിയ ഒരുതരം ‘ഭ്രൂണഹത്യ’യാണ്.”
“കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികളുടെ സ്വാർത്ഥ രാഷ്ട്രീയം കാരണമാണ് രാജ്യത്തെ സ്ത്രീകൾ ഇന്നും ദുരിതം അനുഭവിക്കുന്നത്.”
“ബിൽ പരാജയപ്പെട്ടപ്പോൾ ചില പാർട്ടികൾ ആഹ്ലാദത്തോടെ കൈയടിക്കുന്നത് കണ്ട് ഞാൻ അങ്ങേയറ്റം ദുഃഖിതനായി. ഈ നേതാക്കളെ കാണുമ്പോഴെല്ലാം തങ്ങളുടെ അവകാശങ്ങൾ തടഞ്ഞവർ ഇവരാണെന്ന് സ്ത്രീകൾ ഓർക്കും.”
“പാർലമെന്റിൽ നടന്നത് വെറും മേശപ്പുറത്ത് തട്ടലല്ല, മറിച്ച് സ്ത്രീകളുടെ മാന്യതയ്ക്കും ആത്മാഭിമാനത്തിനും മേലുള്ള ആക്രമണമാണ്. സ്ത്രീകൾ പലതും മറന്നേക്കാം, എന്നാൽ തങ്ങളെ അപമാനിച്ചവരെ ഒരിക്കലും മറക്കില്ല.”
“ഒരു പരാദ സസ്യത്തെപ്പോലെ പ്രാദേശിക പാർട്ടികളുടെ തോളിലേറി നിലനിൽക്കുന്ന കോൺഗ്രസ്, സ്വന്തം പാപങ്ങൾ കഴുകിക്കളയാനുള്ള ചരിത്രപരമായ അവസരമാണ് തള്ളിക്കളഞ്ഞത്.”
“പതിറ്റാണ്ടുകളായി സാങ്കേതികത്വങ്ങൾ പറഞ്ഞ് സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഈ രാഷ്ട്രീയ ശൈലി രാജ്യം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു.”
“ഇന്ന് നമ്മുടെ സഹോദരിമാരും മക്കളും ദുഃഖിതരാണെന്ന് എനിക്കറിയാം. നിങ്ങളുടെ ആ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു.”
“ബിൽ പാസാക്കാൻ ആവശ്യമായ 66 ശതമാനം വോട്ട് ഞങ്ങൾക്ക് കിട്ടിയില്ലായിരിക്കാം, എന്നാൽ രാജ്യത്തെ 100 ശതമാനം സ്ത്രീകളുടെയും പിന്തുണ എനിക്കുണ്ടെന്ന് എനിക്കറിയാം.”
“നമ്മുടെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല, വേഗത കുറയുകയുമില്ല. നമ്മുടെ ദൃഢനിശ്ചയം തകർക്കാൻ ആർക്കും കഴിയില്ല. വരും ദിവസങ്ങളിൽ കൂടുതൽ അവസരങ്ങൾ നമ്മെ തേടിയെത്തും.”






