ലോകക്രിക്കറ്റിലെ ഇതിഹാസ സ്പിന്നർ റാഷിദ് ഖാൻ ഭാരതത്തിന്റെയും ഓസ്‌ട്രേലിയയുടെയും പൗരത്വ വാഗ്ദാനങ്ങൾ നിരസിച്ച വാർത്ത കായികലോകത്ത് വൻ ചർച്ചയാകുന്നു. തന്റെ പുതിയ പുസ്തകമായ ‘റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്‌സ് ടു സ്റ്റാർഡം’ എന്ന പുസ്തകത്തിലാണ് താരം ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. സ്വന്തം നാടിനോടുള്ള റാഷിദിന്റെ കൂറും വിട്ടുവീഴ്ചയില്ലാത്ത നിലപാടും സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനങ്ങൾക്ക് കാരണമായിരിക്കുകയാണ്.
2023 ഐപിഎൽ സീസണിലെ ഒരു സംഭവം റാഷിദ് പുസ്തകത്തിൽ ഓർത്തെടുക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ഉന്നത വ്യക്തി തന്നെ നേരിട്ട് കണ്ട് സംസാരിച്ച കാര്യമാണ് റാഷിദ് വെളിപ്പെടുത്തിയത്. “അദ്ദേഹം എന്നോട് പറഞ്ഞു: ‘നിങ്ങളുടെ രാജ്യത്തെ സാഹചര്യം വളരെ മോശമാണ്. ഇന്ത്യയിൽ വന്ന് താമസിക്കൂ. ഞങ്ങൾ നിങ്ങൾക്ക് ഇന്ത്യൻ രേഖകൾ നൽകാം, ഇവിടെ കളി തുടരാം.’ എനിക്ക് അത്ഭുതം തോന്നി. എന്നാൽ ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി – നന്ദി, പക്ഷേ ഞാൻ കളിക്കുന്നത് എന്റെ രാജ്യത്തിന് അഫ്ഗാനിസ്ഥാന് വേണ്ടിയാണ്.” റാഷിദ് ഖാൻ പറഞ്ഞു.
ഇന്ത്യയിൽ നിന്ന് മാത്രമല്ല, ഓസ്‌ട്രേലിയയിൽ നിന്നും സമാനമായ ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. “സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ മറ്റൊരു രാജ്യത്തിന് വേണ്ടിയും ഞാൻ പാഡണിയാൻ തയ്യാറല്ല” എന്ന റാഷിദിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ രാജ്യത്തോടുള്ള അചഞ്ചലമായ ഭക്തിയാണ് തെളിയിക്കുന്നത്. മുൻപ് സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോഴും റാഷിദിന് ഇന്ത്യൻ പൗരത്വം നൽകണമെന്ന് സോഷ്യൽ മീഡിയയിൽ മുറവിളി ഉയർന്നിരുന്നു.












