ഐപിഎൽ 2026 സീസണിൽ തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യ വിജയം കുറിച്ചപ്പോൾ പ്രതിക്കൂട്ടിലായിരിക്കുന്നത് രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ്. ലോകോത്തര ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ബോളിംഗിൽ വിശ്വസിക്കാത്ത പരാഗിന്റെ നടപടിക്കെതിരെ മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ ആശ്വിൻ രംഗത്തെത്തി. ഡാറ്റയല്ല, സാമാന്യബുദ്ധിയാണ് വേണ്ടതെന്ന് ആശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ ആഞ്ഞടിച്ചു.
മത്സരത്തിൽ മൂന്ന് ഓവറിൽ വെറും 8 റൺസ് മാത്രം നൽകി രണ്ട് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയെ ഡെത്ത് ഓവറുകളിൽ ബോളിംഗ് ഏൽപ്പിക്കാതിരുന്നതാണ് അശ്വിനെ ചൊടിപ്പിച്ചത്. “കൈയ്യിൽ ലോകോത്തര സ്പിന്നർ ഉള്ളപ്പോൾ, താനൊരു ഓഫ് സ്പിന്നറാണെന്നും ഇടംകൈയ്യൻ ബാറ്റർമാരെ തനിക്ക് നേരിടാമെന്നും പരാഗ് കരുതി. ജഡേജയെക്കാൾ നന്നായി തനിക്ക് പന്തെറിയാൻ കഴിയുമെന്ന് നായകൻ അഹങ്കരിച്ചു.”അശ്വിൻ പറഞ്ഞു. ടീമിലെ ഏറ്റവും മുതിർന്ന താരത്തിന് അർഹിച്ച ബഹുമാനവും വിശ്വാസവും നായകൻ നൽകിയില്ല. ഇത് ടീമിന്റെ ഭാവിയെ ബാധിക്കുമെന്നും ആശ്വിൻ മുന്നറിയിപ്പ് നൽകി.
ഐപിഎല്ലിൽ യാതൊരു പരിചയവുമില്ലാത്ത ബ്രിജേഷ് ശർമ്മയെപ്പോലുള്ള യുവതാരങ്ങൾക്ക് 18-ാം ഓവറും 20-ാം ഓവറും നൽകിയ പരാഗ്, ജഡേജയെയും രവി ബിഷ്ണോയിയെയും മാറ്റിനിർത്തിയത് വിരോധാഭാസമാണെന്ന് ആശ്വിൻ ചൂണ്ടിക്കാട്ടി. ജഡേജയ്ക്ക് പന്ത് നൽകിയിരുന്നെങ്കിൽ അദ്ദേഹം മാൻ ഓഫ് ദ മാച്ച് ആയേനെ എന്നും രാജസ്ഥാൻ ജയിക്കുമായിരുന്നു എന്നും ആശ്വിൻ പറഞ്ഞു.
തുടർച്ചയായ തോൽവികളിൽ വലഞ്ഞ കൊൽക്കത്തയെ റിങ്കു സിംഗിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് (34 പന്തിൽ 53 റൺസ്) വിജയത്തിലേക്ക് നയിച്ചത്. അനുകുൽ റോയ് (16 പന്തിൽ 29) മികച്ച പിന്തുണ നൽകി. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രാജസ്ഥാൻ നായകന്റെ പിഴവുകൾ കെകെആറിന് തുണയായി.











