അബുദാബി : ഇറാൻ – അമേരിക്ക സംഘർഷം നീണ്ടുപോകുന്ന സാഹചര്യത്തിൽ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ അമേരിക്കയുടെ സഹായം തേടി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. നിലവിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത് എന്നാണ് യുഎഇ വ്യക്തമാക്കുന്നത്. യുദ്ധം ഗൾഫ് മേഖലയിലെ വിപണികളെയും എണ്ണ വ്യാപാരത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരു ‘ഫിനാൻഷ്യൽ ബാക്ക്‌സ്റ്റോപ്പ്’ ഒരുക്കാൻ അമേരിക്കയുമായി ചർച്ച നടത്തിയതായി യുഎഇ വ്യക്തമാക്കുന്നു.
വാഷിംഗ്ടണിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ, അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റുമായി ചർച്ചകൾ നടത്തി. ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ – അമേരിക്ക സംഘർഷം എമിറേറ്റ്‌സ് സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, യുദ്ധം ആരംഭിച്ച ശേഷം ദുബായ്, അബുദാബി ഓഹരി വിപണികളിലായി ഏകദേശം 120 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചു. വിദേശനാണ്യ ശേഖരത്തിലുണ്ടാകാൻ സാധ്യതയുള്ള കുറവ് പരിഹരിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിർത്താനുമായി ഒരു കറൻസി സ്വൈപ്പ് ലൈൻ സ്ഥാപിക്കാനാണ് യുഎഇ ഇപ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലുണ്ടായ നിയന്ത്രണങ്ങൾ യുഎഇയുടെ ഊർജ്ജ വിപണിയെയും വ്യോമഗതാഗതത്തെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. നിലവിൽ വലിയൊരു സാമ്പത്തിക തകർച്ച യുഎഇ നേരിടുന്നില്ലെങ്കിലും, യുദ്ധം രൂക്ഷമായാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് മുൻകരുതൽ എടുക്കുകയാണെന്ന് യുഎഇ അധികൃതർ വ്യക്തമാക്കി.












