ഐപിഎൽ ചരിത്രത്തിലെ ഐതിഹാസികമായ വിരാട് കോഹ്‌ലി – എബി ഡിവില്ലിയേഴ്സ് സഖ്യത്തിന്റെ റെക്കോർഡുകളെ വിറപ്പിച്ചുകൊണ്ട് പഞ്ചാബ് കിംഗ്‌സിന്റെ യുവരക്തങ്ങൾ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ പ്രിയാൻഷ് ആര്യയും കൂപ്പർ കോൺലിയും ചേർന്ന് നടത്തിയ സംഹാരതാണ്ഡവം ഐപിഎൽ റെക്കോർഡ് ബുക്കുകളെ മാറ്റിമറിച്ചു. വെറും 80 പന്തുകളിൽ നിന്ന് ഇവർ അടിച്ചുകൂട്ടിയത് 182 റൺസ്.
ഐപിഎൽ ചരിത്രത്തിൽ 100-ലധികം റൺസ് നേടിയ കൂട്ടുകെട്ടുകളിൽ റൺറേറ്റിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഈ സഖ്യം. ഓവറിൽ 13.65 റൺസ് എന്ന തോതിലാണ് ഇവർ ലഖ്‌നൗ ബൗളർമാരെ ശിക്ഷിച്ചത്. 24-കാരനായ പ്രിയാൻഷ് ആര്യ വെറും 37 പന്തിൽ നിന്ന് 93 റൺസ് വാരിക്കൂട്ടി. 45 പന്തിൽ 87 റൺസുമായി കൂപ്പർ കോൺലിയും കളം നിറഞ്ഞു. ഇരുവരും ചേർന്ന് ഗാലറിയിലെത്തിച്ചത് 16 കൂറ്റൻ സിക്സറുകൾ ആയിരുന്നു.
എന്തുകൊണ്ട് പഞ്ചാബ് ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച ടീമായി തുടരുന്നു എന്ന് അടിയറവ് ഇടുന്നതായിരുന്നു ഇരുവരുടെയും ബാറ്റിംഗ് പ്രകടനം. തുടർ ഓവറുകളിൽ പുറത്തായില്ലായിരുന്നു എങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ ഉൾപ്പടെ പഞ്ചാബ് സ്വന്തം പോക്കറ്റിൽ ആക്കുമായിരുന്നു. എന്തായാലും വരാൻ പോകുന്ന മത്സരങ്ങളിൽ ഉൾപ്പടെ ഈ സഖ്യത്തെ തുടക്കത്തിലേ മടക്കിയില്ലെങ്കിൽ ഇവർ വലിയ ഭീഷണി സൃഷ്ടിക്കും എന്ന കാര്യം ഉറപ്പാണ്.
പഞ്ചാബിന്റെ വെടിക്കെട്ടിന് മറുപടിയായി ലഖ്‌നൗവിന് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിഷഭ് പന്തും (43) മിച്ചൽ മാർഷും (40) പൊരുതി നോക്കിയെങ്കിലും പഞ്ചാബിന്റെ ഓൾ റൌണ്ട് മികവിന് മുന്നിൽ ലഖ്‌നൗ മുട്ടുകുത്തി. ഐപിഎൽ ചരിത്രത്തിൽ ആകെ റൺസിലും വേഗതയിലും കോഹ്‌ലി-ഡിവില്ലിയേഴ്സ് സഖ്യം (229 റൺസ്, റൺറേറ്റ് 14.31) മാത്രമാണ് ഇപ്പോൾ ഈ പഞ്ചാബ് സഖ്യത്തിന് മുന്നിലുള്ളത്. പഞ്ചാബ് കിംഗ്‌സിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ 150+ കൂട്ടുകെട്ടാണിത്.











