വാഷിംഗ്ടൺ : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ട ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധി സംഘം വാഷിംഗ്ടണിലെത്തി. സുപ്രധാനമായ വ്യാപാര കരാർ ചർച്ചകൾക്ക് ഇന്ന് തുടക്കം കുറിക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ പുതിയ നികുതി നയങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കും അതീവ നിർണ്ണായകമാണ്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വ്യാപാര ചർച്ചകൾക്കാണ് ഇന്ന് ആരംഭമായിരിക്കുന്നത്.
കൊമേഴ്‌സ് അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിന്റെ നേതൃത്വത്തിലുള്ള 12 അംഗ ഉന്നതതല സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. ട്രംപ് ഭരണകൂടം അടുത്തിടെ ഏർപ്പെടുത്തിയ 10 ശതമാനം ആഗോള ഇറക്കുമതി നികുതിയും, ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങളും ചർച്ചാവിഷയമാകും. ട്രംപിന്റെ മുൻപത്തെ വ്യാപാര നയങ്ങൾ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന്, ഫെബ്രുവരി 24 മുതൽ 150 ദിവസത്തേക്ക് എല്ലാ രാജ്യങ്ങൾക്കും മേൽ 10 ശതമാനം ഏകീകൃത നികുതി അമേരിക്ക ഏർപ്പെടുത്തിയിരുന്നു.
വാണിജ്യ മന്ത്രാലയത്തിന് പുറമെ കസ്റ്റംസ്, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇന്ത്യൻ സംഘത്തിലുണ്ട്. ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന ചർച്ചകൾ അമേരിക്കയിലെ നിയമപരമായ മാറ്റങ്ങൾ കാരണമാണ് ഏപ്രിലിലേക്ക് മാറ്റിവെച്ചത്.
അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളായ ആപ്പിൾ, വാൽനട്ട്, ബദാം എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ ഇളവുകൾ നൽകണമെന്ന് വാഷിംഗ്ടൺ ആവശ്യപ്പെടുന്നുണ്ട്. പകരമായി ഇന്ത്യൻ ടെക്സ്റ്റൈൽസ്, ജെംസ് & ജ്വല്ലറി മേഖലകൾക്ക് നികുതിയിളവ് നൽകാനാണ് ഇന്ത്യ ശ്രമിക്കുന്നത്.









