ഐപിഎൽ 2026-ൽ തുടർച്ചയായ ആറ് തോൽവികൾക്ക് ശേഷം രാജസ്ഥാൻ റോയൽസിനെതിരെ നേടിയ ആവേശജയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിനെ വികാരാധീനരാക്കി. ഈ വിജയം 2024-ൽ കിരീടം നേടിയ നിമിഷത്തെക്കാൾ വൈകാരികമായിരുന്നുവെന്ന് മാച്ച് വിന്നർ വരുൺ ചക്രവർത്തി വെളിപ്പെടുത്തി. ഈഡൻ ഗാർഡൻസിൽ നടന്ന പോരാട്ടത്തിൽ 156 റൺസ് പിന്തുടർന്ന കൊൽക്കത്തയ്ക്ക് വേണ്ടി റിങ്കു സിംഗും അനുകുൽ റോയിയും നടത്തിയ അവിശ്വസനീയമായ പോരാട്ടമാണ് വിജയം സമ്മാനിച്ചത്.
മത്സരശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് വരുൺ ടീമിനുള്ളിലെ വികാരനിർഭരമായ നിമിഷങ്ങൾ പങ്കുവെച്ചത്. ഈ വിജയം അത്രമേൽ പ്രധാനപ്പെട്ടതാണ്. ഡ്രസ്സിംഗ് റൂമിൽ ഇന്ന് പലരും കരയുന്നത് ഞാൻ കണ്ടു. ഐപിഎൽ കിരീടം നേടിയ വർഷം പോലും ഇത്രയും കണ്ണീർ ഞങ്ങൾ കണ്ടിട്ടില്ല.” അദ്ദേഹം പറഞ്ഞു. പുറത്തുനിന്നുള്ള അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ടീമിനെ ബാധിക്കാതിരിക്കാൻ കോച്ചിംഗ് സ്റ്റാഫ് കാണിച്ച ജാഗ്രതയാണ് വിജയത്തിന് പിന്നിലെന്നും വരുൺ പറഞ്ഞു.
ഒരു ഘട്ടത്തിൽ 85 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ തകർന്ന കൊൽക്കത്തയെ റിങ്കു സിംഗും (53*) അനുകുൽ റോയിയും (29*) ചേർന്നാണ് കരകയറ്റിയത്. ഫോമില്ലായ്മയുടെ പേരിൽ കടുത്ത വിമർശനം നേരിട്ട റിങ്കു സിംഗിന്റെ അർദ്ധ സെഞ്ചുറി കൊൽക്കത്തയ്ക്ക് പുതിയ ജീവൻ നൽകി.
മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ചക്രവർത്തി രാജസ്ഥാന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ തകർക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. “എന്റെ ഫോമിനെക്കുറിച്ച് വിമർശിച്ചവർ പിച്ചുകളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. തുടക്കത്തിൽ ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചുകളായിരുന്നു. പിച്ചുകൾ സ്ലോ ആകുന്നതോടെ സ്പിന്നർമാർക്ക് കളിയിലേക്ക് തിരിച്ചുവരാനാകും. ഞാൻ പിഴവുകളൊന്നും വരുത്തിയിരുന്നില്ല, പിച്ചുകളായിരുന്നു പ്രശ്നം.” – വരുൺ ചക്രവർത്തി.
പരിക്കിനെ അവഗണിച്ചാണ് വരുൺ മൈതാനത്തിറങ്ങിയത് എന്നതും വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഈ വിജയത്തോടെ കൊൽക്കത്ത തങ്ങളുടെ തോൽവികളുടെ പരമ്പരയ്ക്ക് അന്ത്യം കുറിച്ചു. ഏപ്രിൽ 26-ന് ലഖ്‌നൗവിനെതിരെയാണ് കെകെആറിന്റെ അടുത്ത മത്സരം.












