തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്ന പി.വി അൻവർ എംഎൽഎയുടെ പ്രഖ്യാപനത്തിന് പിന്നാലെ അൻവറിനെതിരെ രൂക്ഷമായ ആക്രമണവുമായി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതൃത്വം രംഗത്ത്. അൻവർ തികഞ്ഞ ഒരു ‘ഫ്രോഡ്’ ആണെന്നും അധികാരമോഹം മൂത്ത ഇയാൾക്ക് രാഷ്ട്രീയ സ്ഥിരതയില്ലെന്നും ടിഎംസി ബംഗാൾ സംസ്ഥാന സെക്രട്ടറി വി. ശിവദാസൻ നായർ തുറന്നടിച്ചു. അൻവർ ഏത് പാർട്ടിയിൽ പോയാലും ആ പാർട്ടി നശിക്കുമെന്നും രാഷ്ട്രീയ അൻവറിന് ചേർന്ന പണിയല്ലെന്നും മനോരമ ന്യൂസിനോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അൻവറിന്റെ പ്രസ്താവനകൾ വെറും തമാശയാണെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അൻവർ ദയനീയമായി തോൽക്കുമെന്നും പ്രവചിച്ചു.
അൻവർ അയച്ച കത്തിലെ വസ്തുതകൾ അന്വേഷിക്കാൻ മുഖ്യമന്ത്രി മമത ബാനർജി നിർദ്ദേശിച്ചതനുസരിച്ച് താൻ കേരളത്തിൽ പോയിരുന്നുവെന്ന് ദാസു വെളിപ്പെടുത്തി. എന്നാൽ അൻവർ പറയുന്ന കാര്യങ്ങളെക്കുറിച്ച് കേരളത്തിലെ മറ്റ് എംഎൽഎമാർക്കോ നേതാക്കൾക്കോ യാതൊരു അറിവുമില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വെറും മാധ്യമശ്രദ്ധ കിട്ടാൻ വേണ്ടി വായിൽ തോന്നുന്നത് വിളിച്ചുപറയുകയാണ് ഇയാളുടെ പതിവ്. അൻവറിന്റെ മനോനില തെറ്റിയിരിക്കുകയാണെന്നും വോട്ടെടുപ്പിന് ശേഷം ഒരു മാനസികരോഗ വിദഗ്ധനെക്കൊണ്ട് ഇയാളെ ചികിത്സിക്കണമെന്നും ശിവദാസൻ നായർ പരിഹസിച്ചു.
രാഷ്ട്രീയത്തിൽ വിശ്വാസ്യതയില്ലാത്ത അൻവറിനെപ്പോലെ ഒരാളെ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ എൽഡിഎഫ് വിട്ട് തൃണമൂലിൽ ചേക്കേറാൻ ശ്രമിച്ച അൻവർ, അവിടെയും പിടിമുറുക്കാൻ കഴിയാതെ വന്നതോടെയാണ് പുതിയ പാർട്ടി എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ സ്വന്തം പാളയത്തിൽ നിന്ന് തന്നെ ഇത്തരം പ്രതികരണങ്ങൾ വന്നത് അൻവറിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. നിർണ്ണായകമായ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ അൻവറിനെ തള്ളിപ്പറഞ്ഞ തൃണമൂലിന്റെ നിലപാട് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.








