ന്യൂഡൽഹി : 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കേസിൽ ഉമർ ഖാലിദിന് തിരിച്ചടി. ജാമ്യം നിഷേധിച്ച മുൻ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഹർജി പരിഗണിക്കാനോ വാദം കേൾക്കാനോ മതിയായ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ഹർജിയിൽ നേരിട്ട് വാദം കേൾക്കണമെന്ന ഉമർ ഖാലിദിന്റെ അഭിഭാഷകൻ കപിൽ സിബലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തിയ ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ സത്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഹർജിയും അനുബന്ധ രേഖകളും പരിശോധിച്ചതിൽ നിന്ന് മുൻ വിധി തിരുത്തേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. 2020 ഫെബ്രുവരിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിന് പിന്നിൽ വലിയ തോതിലുള്ള ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഉമർ ഖാലിദിനെതിരെയുള്ളത്.
ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത 18 പേരിൽ 11 പേർക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ള പ്രധാന പ്രതികൾ ഇപ്പോഴും ജയിലിൽ തുടരുകയാണ്.








