ജർമ്മനിയിലെ മൂർസ് നഗരത്തിലുള്ള ഡ്യൂയിസ്‌ബർഗ് ഗുരുദ്വാരയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ 11 പേർക്ക് പരിക്ക്. തോക്കുകളും കൃപാണുകളും കുരുമുളക് സ്പ്രേയും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് അക്രമിസംഘം ഗുരുദ്വാരയ്ക്കുള്ളിൽ ഏറ്റുമുട്ടിയത്. ആരാധനാലയത്തിനുള്ളിൽ വെച്ച് നടന്ന ഈ അക്രമാസക്തമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയുടെ പവിത്രത തകർക്കുന്ന രീതിയിൽ നടന്ന ഈ സംഭവത്തിൽ ജർമ്മൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
നാൽപതോളം പേരാണ് സംഘർഷത്തിൽ ഏർപ്പെട്ടതെന്ന് ജർമ്മൻ മാധ്യമമായ ‘ബിൽഡ്’ റിപ്പോർട്ട് ചെയ്യുന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള തർക്കം കൈയാങ്കളിയിലേക്കും പിന്നീട് ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിലേക്കും നീങ്ങുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഘർഷം നിയന്ത്രിക്കാനായി ജർമ്മൻ പോലീസിന്റെ പ്രത്യേക ടാക്റ്റിക്കൽ യൂണിറ്റുകളെ (Special Police Tactical Units) സ്ഥലത്ത് വിന്യസിക്കേണ്ടി വന്നു. ആരാധനാലയത്തിനുള്ളിൽ കഠാരകളും കൃപാണുകളും ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങൾ അത്യന്തം ഭീതിജനകമാണ്.
വിദേശ രാജ്യങ്ങളിലെ സിഖ് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് അടുത്ത കാലത്തായി വർധിച്ചുവരുന്ന വിഭാഗീയതയുടെയും അക്രമ സംഭവങ്ങളുടെയും തുടർച്ചയാണിതെന്ന് വിലയിരുത്തപ്പെടുന്നു. വിദേശ മണ്ണിൽ ഭാരതീയ സമൂഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ചിലരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും വ്യക്തിപരമായ തർക്കങ്ങളും അധികാര തർക്കങ്ങളുമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗുരുദ്വാരയ്ക്കും പരിസരത്തും നിലവിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഭാരതീയർക്കിടയിലെ ഇത്തരം ചേരിപ്പോരുകൾ രാജ്യത്തിന് തന്നെ അപമാനമാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.









