അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്ക് വേദിയാകാൻ ഒരുങ്ങുന്ന പാകിസ്താൻ്റെ ഇരട്ടത്താപ്പിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ മെഹ്ദി ഹസൻ. ഡൊണാൾഡ് ട്രംപിനെ പ്രീതിപ്പെടുത്താൻ പാകിസ്താൻ ഭരണകൂടം ഏതറ്റം വരെയും പോകുകയാണെന്നും ഇത് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം തുറന്നടിച്ചു. ട്രംപിനെ സുഖിപ്പിക്കാൻ (Sucking up to Trump) പാകിസ്താൻ കാണിക്കുന്ന അമിത താല്പര്യം കേവലം അധികാരത്തിന്റെ ബട്ടണുകൾ അമർത്താനുള്ള ബുദ്ധിപരമായ നീക്കം മാത്രമാണെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെഹ്ദി ഹസൻ പരിഹസിച്ചു.
അമേരിക്കൻ വിദേശനയം ഇപ്പോൾ മൂല്യങ്ങളിലോ താൽപ്പര്യങ്ങളിലോ അധിഷ്ഠിതമല്ല, മറിച്ച് ട്രംപിനെ ആര് കൂടുതൽ പുകഴ്ത്തുന്നു എന്നതിലാണ് കാര്യങ്ങൾ ഇരിക്കുന്നത്. ട്രംപിനെ പ്രീതിപ്പെടുത്താൻ വേണ്ടി അദ്ദേഹത്തിന് നോബൽ സമാധാന പുരസ്കാരം നൽകണമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പരസ്യമായി ആവശ്യപ്പെട്ടത് ഇതിന്റെ തെളിവാണ്. ചരിത്രത്തിലാദ്യമായി ഒരു പാക് സൈന്യാധിപൻ അമേരിക്കൻ പ്രസിഡന്റുമായി ഓവൽ ഓഫീസിൽ വച്ച് നേരിട്ട് കൂടിക്കാഴ്ച നടത്തിയതും പാകിസ്താൻ്റെ വാലാട്ടൽ നയത്തിന്റെ ഭാഗമാണ്. ഫീൽഡ് മാർഷലായി ഉയർത്തപ്പെട്ട പാക് ആർമി ചീഫ് അസിം മുനീർ ട്രംപിനെ വ്യക്തിപരമായി കണ്ട് സ്വാധീനിക്കാൻ ശ്രമിക്കുന്നത് നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തെ ഭീകരവാദവും സാമ്പത്തിക തകർച്ചയും പരിഹരിക്കാൻ കഴിയാത്തവരാണ് ലോക സമാധാനത്തിന് വേണ്ടി ഇടനിലക്കാരാകാൻ ശ്രമിക്കുന്നത്.
ഇസ്ലാമാബാദിൽ വച്ച് ചർച്ചകൾ നടത്തി ഇറാൻ-അമേരിക്ക പ്രതിസന്ധി മണിക്കൂറുകൾ കൊണ്ട് പരിഹരിക്കാമെന്ന പാകിസ്ഥാന്റെയും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെയും മോഹം വെറും അസംബന്ധമാണ്. വർഷങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിൽ ബരാക് ഒബാമയുടെ കാലത്ത് ഉണ്ടാക്കിയ ആണവ കരാർ പോലെ സുതാര്യമായ ഒന്നല്ല ഇത്. ഇറാൻ ഇതുവരെ പാകിസ്താനിലെ ചർച്ചകളിൽ പങ്കെടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടില്ല. അമേരിക്ക തങ്ങളെ സാമ്പത്തികമായും സൈനികമായും സമ്മർദ്ദത്തിലാക്കുന്നു എന്നാണ് ഇറാന്റെ ആരോപണം. ഈ സാഹചര്യത്തിൽ പാകിസ്ഥാൻ നടത്തുന്നത് വെറും പ്രഹസനം മാത്രമാണെന്നും, ട്രംപിന്റെ കനിവ് തേടി പാകിസ്താൻ നടത്തുന്ന ഈ ‘സൗഹൃദ നാടകം’ ദയനീയമാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷം പരിഹരിക്കാൻ പാകിസ്താനെപ്പോലൊരു അസ്ഥിരമായ രാജ്യത്തിന് കഴിയില്ലെന്ന മെഹ്ദി ഹസന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.










