ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ധനസഹായവുമായി ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഖാലിസ്ഥാൻ ഭീകരസംഘടനയായ ‘സിഖ്സ് ഫോർ ജസ്റ്റിസ്’ (SFJ). പ്രക്ഷോഭകർക്ക് 10 ലക്ഷം ഡോളർ (ഏകദേശം 8.3 കോടിയിലധികം രൂപ) സാമ്പത്തിക സഹായം നൽകുമെന്നാണ് യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദി ഗുർപത്‌വന്ത് സിംഗ് പന്നൂണിന്റെ നേതൃത്വത്തിലുള്ള സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളെ രാജ്യത്തിന്റെ ക്രമസമാധാനത്തിനും എതിരെ വഴിതിരിച്ചുവിടാനും, ഇന്ത്യയിൽ ആഭ്യന്തര കലുഷിതാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ഖാലിസ്ഥാനി സംഘടനയുടെ ഈ നീക്കം. വിദ്യാർത്ഥി സമരങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെയും അനാർക്കിസ്റ്റ് സംഘടനകളുടെയും സാമ്പത്തിക കരങ്ങളുണ്ടെന്ന് ഭരണപക്ഷവും സുരക്ഷാ ഏജൻസികളും ആരോപിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് സന്ദേശവുമായി എസ്.എഫ്.ജെ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 15 വരെ പ്രതിഷേധങ്ങൾ തുടരണമെന്നും ഖാലിസ്ഥാൻ അനുകൂല സംഘടനആഹ്വാനം ചെയ്തു. എസ്‌എഫ്‌ജെ മേധാവി ഗുർപത്വന്ത് സിംഗ് പന്നൂൺ പുറത്തിറക്കിയ സന്ദേശത്തിൽ, സാമ്പത്തിക സഹായം രണ്ട് വ്യവസ്ഥകൾക്ക് വിധേയമായിരിക്കുമെന്ന് സംഘടന പറഞ്ഞു: സിജെപി പ്രതിഷേധക്കാർ കേന്ദ്ര സർക്കാരുമായുള്ള ഒരു ചർച്ചയും നിരസിക്കുകയും സ്വാതന്ത്ര്യദിനം വരെ അവരുടെ പ്രക്ഷോഭം തുടരുകയും വേണം. സ്വാതന്ത്ര്യദിനാഘോഷങ്ങളെ എതിർക്കാൻ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത പന്നൂൺ, ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നടക്കുന്ന പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്നത് തടയാൻ എസ്എഫ്ജെ ശ്രമിക്കുമെന്ന് അവകാശപ്പെട്ടു.
പ്രക്ഷോഭത്തെ രാജ്യവിരുദ്ധ ശക്തികൾ തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കാൻ ശ്രമിക്കുന്നത് പ്രക്ഷോഭത്തിന്റെ സ്വഭാവത്തെയും ലക്ഷ്യങ്ങളെയും കടുത്ത സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ട്. ദില്ലിയിലെ തെരുവുകളിൽ അടുത്തിടെ നടന്ന അതിക്രമങ്ങളും പോലീസിന് നേരെ ഉണ്ടായ കല്ലേറുകളും പോലെയുള്ള സംഭവങ്ങൾക്ക് പിന്നിൽ ഇത്തരം സംഘടനകളുടെ സാമ്പത്തിക സഹായവും പ്രോത്സാഹനവും ഉണ്ടോ എന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചു. പരീക്ഷാ അട്ടിമറികളിൽ നിയമ നടപടിയും സഭയിൽ ചർച്ചയും ഉറപ്പുനൽകിയിട്ടും അനാവശ്യ പിടിവാശികളുമായി മുന്നോട്ടുപോകുന്ന സമരാനുകൂലികൾ വ്യാജ പ്രചാരണങ്ങളിലൂടെ പ്രക്ഷോഭം നീട്ടി കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഭീകര സംഘടനയായ എസ്.എഫ്.ജെ നൽകിയ ഈ പരസ്യ പിന്തുണയെക്കുറിച്ചും വിദേശ ഫണ്ടിംഗിനെക്കുറിച്ചും വരും ദിവസങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജൻസിയും ശക്തമായ അന്വേഷണത്തിലേക്ക് കടക്കും.








