ന്യൂഡൽഹി : നീറ്റ് പരീക്ഷാ വിഷയത്തിൽ പാർലമെന്റിൽ ആഴത്തിലുള്ളതും സമഗ്രവുമായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ പൂർണ്ണമായും സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച, കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യപേപ്പർ ചോർച്ചകൾ നടന്നു എന്ന ഗുരുതര ആരോപണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് വിഷയം രാഷ്ട്രീയവത്കരിച്ച് സഭ തടസ്സപ്പെടുത്താൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധിക്കും കോക്രോച്ച് ജനതാ പാർട്ടിക്കും (സി.ജെ.പി) കടുത്ത തിരിച്ചടിയാണ് ഇപ്പോൾ ഈ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നത്.
പാർലമെന്റ് മന്ദിരത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ്, പ്രക്ഷോഭങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കരുതെന്നും സഭയ്ക്കുള്ളിലാണ് അർത്ഥവത്തായ ചർച്ചകൾ നടക്കേണ്ടതെന്നും ജെപി നദ്ദ വ്യക്തമാക്കിയത്. വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ആശങ്കകളെ അഭിസംബോധന ചെയ്യാനും ഏത് ചോദ്യങ്ങൾക്കും മറുപടി നൽകാനും കേന്ദ്ര സർക്കാർ സഭയിൽ കാത്തിരിക്കുമ്പോൾ, ജനപ്രതിനിധികളുടെ ചർച്ചകൾ തടസ്സപ്പെടുത്തി വീണ്ടും തെരുവിലേക്ക് പ്രക്ഷോഭങ്ങളെ തിരിച്ചുവിടാനാണ് പ്രതിപക്ഷവും ചില അനാർക്കിസ്റ്റ് സംഘടനകളും ശ്രമിക്കുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രതിമാസം ഒരു ചോദ്യപേപ്പർ വീതം ചോരുന്നുണ്ടെന്നും 7.5 കോടി വിദ്യാർത്ഥികളെ ഇത് ബാധിച്ചെന്നും വാദിക്കുന്ന രാഹുൽ ഗാന്ധി, ഈ കണക്കുകൾ എവിടെ നിന്നാണ് ശേഖരിച്ചതെന്ന് വ്യക്തമാക്കാൻ തയ്യാറാകുന്നില്ല എന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി ഭരണകൂടത്തെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളിലൂടെ യുവാക്കളിൽ നിരാശയും അരാജകത്വവും വളർത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് ആരോപണങ്ങൾ ഉയരുന്നു.








