ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിലും വിദ്യാർത്ഥി പ്രക്ഷോഭത്തിലും പ്രതിപക്ഷം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും, സഭ നാളെ പ്രവർത്തിക്കണമോ വേണ്ടയോ എന്നത് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി തീരുമാനിക്കുമെന്നും വ്യക്തമാക്കി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ, സഭയ്ക്കുള്ളിലെ വരുംദിവസങ്ങളിലെ പോരാട്ട തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി വ്യാഴാഴ്ച പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം ചേരുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാർലമെന്റിൽ നീറ്റ് പരീക്ഷാ അട്ടിമറിയെക്കുറിച്ചും വിദ്യാർത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ചും സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമായി അറിയിച്ചിട്ടും, സഭയുടെ പ്രവർത്തനം സ്തംഭിപ്പിക്കാൻ ലക്ഷ്യമിട്ട് പുതിയ ആവശ്യങ്ങളുമായി രംഗത്തെത്തിയരിക്കുകയാണ് രാഹുൽ ഗാന്ധി.
ഏതൊരു ഭരണകൂടത്തിന്റെയും ചരിത്രത്തിൽ മാനസികമായി തകർന്നടിയുന്ന ഒരു ഘട്ടമുണ്ടാകാറുണ്ടെന്നും, നിലവിൽ കേന്ദ്രത്തിലെ മോദി സർക്കാർ കടുത്ത ഭയത്തിലും മാനസിക തകർച്ചയിലുമാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച നേതാക്കളെയും പ്രക്ഷോഭകരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലീസ് കാണിച്ച ബലപ്രയോഗത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഈ പോലീസ് നടപടികളിൽ ഡൽഹി പോലീസുകാർ പോലും സന്തുഷ്ടരല്ലെന്നും തെരുവിൽ അടിയേൽക്കുന്ന വിദ്യാർത്ഥികളിൽ തങ്ങളുടെ സ്വന്തം മക്കളെയാണ് അവർ കാണുന്നതെന്നും കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളും യുവാക്കളും ഉന്നയിക്കുന്ന എല്ലാ ന്യായമായ ആവശ്യങ്ങൾക്കും കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പരീക്ഷാ അട്ടിമറികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവജനങ്ങളോട് മാപ്പുപറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതി ഉപരോധിച്ചതിന് പിന്നാലെ ജന്തർ മന്തറിലെ സി.ജെ.പി സമരപ്പന്തൽ നേരിട്ട് സന്ദർശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് തങ്ങളുടെ നിലപാട് കൂടുതൽ വ്യക്തമാക്കിയത്. നീറ്റ് ക്രമക്കേടിൽ പാർലമെന്റിൽ ചർച്ചയാകാം എന്ന് സർക്കാർ തത്ത്വത്തിൽ സമ്മതിച്ചെങ്കിലും, ഉത്തരവാദികളായ മന്ത്രിമാരുടെ രാജിയില്ലാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. നാളെ നടക്കുന്ന ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളുടെ ഉന്നതതല യോഗത്തിൽ സഭ സ്തംഭിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നിലപാടുകളിലേക്ക് കടക്കാനാണ് പ്രതിപക്ഷ നീക്കം. നീറ്റ് വിഷയത്തിൽ കാര്യമാത്രപ്രസക്തമായ ചർച്ചകൾക്ക് പാർലമെന്റിൽ അവസരമൊരുങ്ങിയിട്ടും, വിഷയം ആവർത്തിച്ച് തെരുവിലേക്ക് വലിച്ചിഴച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും മുതിരുന്നത്.








