ന്യൂഡൽഹി : ഡൽഹിയിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുക് കേന്ദ്ര സർക്കാരിന് കത്തെഴുതി. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാങ്‌ചുക്, സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കും സി.ജെ.പി പ്രവർത്തകർക്കും എതിരെ പോലീസ് കടുത്ത ബലപ്രയോഗവും നടപടികളും സ്വീകരിക്കില്ലെന്ന് ഭരണകൂടം ഉറപ്പുനൽകിയാൽ സമരം അവസാനിപ്പിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. സി.ജെ.പി യൂത്ത് ലീഡർമാർക്ക് പാർലമെന്റ് ഹൗസിൽ വെച്ച് ജനപ്രതിനിധികളെ നേരിട്ട് കണ്ട് തങ്ങളുടെ നിവേദനം സമർപ്പിക്കാൻ അവസരമൊരുക്കുകയോ, അല്ലെങ്കിൽ ആശുപത്രിയിൽ കഴിയുന്ന തന്നോട് സംസാരിക്കാൻ വരാൻ വിവിധ പാർട്ടി എം.പിമാർ തയ്യാറാവുകയോ വേണമെന്ന വ്യവസ്ഥയും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ന്യായമായ ആവശ്യങ്ങൾ സഭയിൽ ചർച്ച ചെയ്യാൻ തയ്യാറാകുമെന്നും പരീക്ഷാ അട്ടിമറികളിൽ കേന്ദ്ര സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും എം.പിമാർ വ്യക്തമാക്കണമെന്നാണ് വാങ്‌ചുകിന്റെ പ്രധാന ആവശ്യം. കഴിഞ്ഞ ജൂൺ 28 മുതൽ ജന്തർ മന്തറിൽ നിരാഹാരത്തിലായിരുന്ന വാങ്‌ചുകിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ജൂലൈ 18 നാണ് ദില്ലി പോലീസ് നിർബന്ധപൂർവ്വം ആശുപത്രിയിലേക്ക് മാറ്റിയത്. താൻ ആശുപത്രിയിൽ അനധികൃത തടങ്കലിലാണെന്നും ആശയവിനിമയത്തിനും സഞ്ചാരത്തിനുമുള്ള സ്വാതന്ത്ര്യം തടയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം, പ്രക്ഷോഭം 25 ദിവസങ്ങൾ പിന്നിടുമ്പോൾ, വാങ്‌ചുകിന്റെ ആരോഗ്യം കണക്കിലെടുത്ത് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും പ്രസ്ഥാനവും അദ്ദേഹത്തോട് പരസ്യമായി അഭ്യർത്ഥിച്ചിട്ടുണ്ട്.








