ലഖ്‌നൗ : പാർലമെന്റിൽ വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടതിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഉത്തർപ്രദേശ്. ‘ജൻ ആക്രോശ്’ എന്ന പേരിൽ വിവിധ പ്രതിഷേധ റാലികൾ ഉത്തർപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ നടന്നു. ലഖ്‌നൗവിൽ ‘ജൻ ആക്രോശ്’ റാലിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നൽകി. ‘ജന ആക്രോശ് മഹിളാ പദയാത്ര’ എന്ന് പേരിട്ട പ്രതിഷേധം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് ആരംഭിച്ച് യുപി നിയമസഭ മന്ദിരം വരെയാണ് നടന്നത്. ആയിരക്കണക്കിന് സ്ത്രീകളും ബിജെപി പ്രവർത്തകരും ആണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.
2029-ഓടെ പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേന്ദ്രസർക്കാർ വനിതാ സംവരണ ഭേദഗതി ബിൽ കൊണ്ടുവന്നിരുന്നത്. 2026 ഏപ്രിൽ 17-ന് ലോക്സഭയിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ 131-ാം ഭരണഘടനാ ഭേദഗതി ബിൽ പ്രതിപക്ഷം അനുകൂലിക്കാത്തതിനെ തുടർന്ന് പരാജയപ്പെടുകയായിരുന്നു. ബില്ലിന് അനുകൂലമായി 298 പേർ വോട്ട് ചെയ്തപ്പോൾ 230 പേർ എതിർത്തു. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (352 വോട്ടുകൾ) ലഭിക്കാത്തതിനെ തുടർന്ന് ബിൽ പരാജയപ്പെട്ടു.
ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധ മാർച്ചിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിപക്ഷത്തിന്റേത് ‘സ്ത്രീവിരുദ്ധ മനോഭാവം’ ആണെന്ന് ആരോപിച്ചു.
”പാർലമെന്റിൽ പ്രതിപക്ഷം ചെയ്തത് ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തിന് തുല്യമായ പ്രവർത്തിയാണ്. ഭാരതാംബയുടെ അഭിമാനത്തിന് ഏൽപ്പിച്ച മുറിവാണിത്. സ്ത്രീ ശാക്തീകരണത്തിന് തടസ്സം നിൽക്കുന്നവരോട് രാജ്യം ഒരിക്കലും ക്ഷമിക്കില്ല. 2029-ൽ നടപ്പിലാക്കേണ്ടിയിരുന്ന സംവരണം തടഞ്ഞതിലൂടെ പ്രതിപക്ഷം സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കപ്പെട്ടു. സ്ത്രീശാക്തികരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളെ തകർക്കാൻ ‘ഇൻഡി’ സഖ്യം തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,” എന്നും യോഗി വ്യക്തമാക്കി.
മോദി സർക്കാരിന്റെ ഭരണകാലത്ത് ആദ്യമായാണ് ഒരു പ്രധാന ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചയാക്കാനാണ് ബിജെപിയുടെ നീക്കം.









