ഇറാന് നേരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ രാജ്യം ഇത് വരെ
കാണാത്ത തരം പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. ആണവായുധം കൈവശം വെക്കാൻ ഇറാനെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇത് ലോകത്തിന്റെ തന്നെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ‘ദി ജോൺ ഫ്രെഡറിക് ഷോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർക്കശമായ നിലപാട് വ്യക്തമാക്കിയത്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി ട്രംപ് നടത്തിയ വെളിപ്പെടുത്തലുകൾ ലോകത്തെ ഞെട്ടിക്കുന്നതാണ്. ‘ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ’ എന്ന സൈനിക നീക്കത്തിലൂടെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരു കരാറിന് തയ്യാറായില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങളെ ഇനിയും ലക്ഷ്യം വെക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ട്രംപിന്റെ ഭീഷണികൾക്ക് മറുപടിയുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഗാലിബാഫ് രംഗത്തെത്തി. ചർച്ചകളെ ‘കീഴടങ്ങാനുള്ള മേശ’യായി മാറ്റാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും അമേരിക്കയുടെ നടപടികൾക്ക് ശക്തമായ മറുപടി നൽകാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധഭീഷണി നിലനിൽക്കുമ്പോഴും നയതന്ത്രപരമായ ചില ശുഭസൂചനകളും പുറത്തുവരുന്നുണ്ട്. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി പുതിയ ചർച്ചകൾക്ക് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ബുധനാഴ്ച പാകിസ്താനിലെ ഇസ്‌ലാമാബാദിൽ വെച്ച് നിർണ്ണായകമായ നയതന്ത്ര ചർച്ചകൾ നടന്നേക്കും.









