ന്യൂയോർക്ക് : ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്ത ആദ്യത്തെ ഇറാനിയൻ കപ്പലിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി നേതാവും മുൻ യുഎൻ അംബാസഡറുമായ നിക്കി ഹേലി. അമേരിക്കൻ നാവികസേന പിടിച്ചെടുത്ത ഇറാനിയൻ കപ്പലിൽ ചൈനയിൽ നിന്നുള്ള മിസൈൽ രാസവസ്തുക്കൾ ആയിരുന്നു ഉണ്ടായിരുന്നത് എന്നാണ് നിക്കിയുടെ വെളിപ്പെടുത്തൽ. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ‘എംവി ടൗസ്ക’ എന്ന ഇറാനിയൻ കപ്പൽ യുഎസ് നേവി പിടിച്ചെടുത്തത്.
ചൈനയിൽ നിന്നും യാത്ര തിരിച്ച ഈ കപ്പൽ ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തേക്കായിരുന്നു വന്നിരുന്നത്. ബാലിസ്റ്റിക് മിസൈലുകളുടെ ഇന്ധന നിർമ്മാണത്തിന് ആവശ്യമായ രാസവസ്തുക്കളാണ് കപ്പലിലുണ്ടായിരുന്നതെന്ന് നിക്കി ഹേലി ആരോപിക്കുന്നു. “ചൈന ഇറാനെ സൈനികമായി സഹായിക്കുന്നു എന്നതിന്റെ മറ്റൊരു തെളിവുകൂടിയാണിത്. ഈ യാഥാർത്ഥ്യം ഇനി ആർക്കും അവഗണിക്കാനാവില്ല,” എന്നും നിക്കി ഹേലി വ്യക്തമാക്കി.
’എംവി ടൗസ്ക’ കപ്പൽ നേരത്തെയും നിരീക്ഷണത്തിൽ ആയിരുന്നു എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിംഗ് ലൈൻസിന്റെ’ ഭാഗമാണ് ഈ കപ്പൽ. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ രണ്ട് തവണ ഈ കപ്പൽ ചൈനയിലെ ഷുഹായ് തുറമുഖം സന്ദർശിച്ചിട്ടുണ്ട്. മിസൈൽ ഇന്ധനത്തിന് ആവശ്യമായ ‘സോഡിയം പെർക്ലോറേറ്റ്’ പോലുള്ള രാസവസ്തുക്കൾ കയറ്റുമതി ചെയ്യുന്ന പ്രധാന കേന്ദ്രമാണിത്.
യുഎസ് തങ്ങളുടെ കപ്പൽ പിടിച്ചെടുത്ത നടപടിയെ ഇറാൻ ശക്തമായി അപലപിച്ചു. ‘സായുധ കടൽക്കൊള്ള’ എന്നാണ് ഇറാൻ യുഎസിന്റെ ഈ നടപടിയെ വിശേഷിപ്പിച്ചത്. അമേരിക്കൻ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇറാൻ ആരോപിച്ചു. കൂടാതെ ഇസ്ലാമാബാദിൽ നടക്കാനിരുന്ന രണ്ടാം വട്ട ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി. ഉപരോധം നീക്കാതെ ചർച്ചയ്ക്കില്ലെന്നാണ് ഇറാന്റെ നിലപാട്.








