ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കാൻ ബിസിസിഐ. ഐപിഎല്ലിലൂടെ വളർന്നുവരുന്ന പ്രതിഭകളുടെ ബാഹുല്യം കണക്കിലെടുത്ത്, ഒരേസമയം രണ്ട് വ്യത്യസ്ത പരമ്പരകളിൽ രണ്ട് ഇന്ത്യൻ ടീമുകളെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. ഇതിനായി 30 മുതൽ 35 വരെ കളിക്കാരുടെ ഒരു വമ്പൻ പൂൾ തയ്യാറാക്കാൻ സെലക്ടർമാർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.
ഈ വർഷം അവസാനം ഏഷ്യൻ ഗെയിംസും വിൻഡീസിനെതിരായ ടി20 പരമ്പരയും ഒരേസമയം നടക്കാൻ സാധ്യതയുള്ളതാണ് ഇത്തരമൊരു പ്ലാൻ ബി (Plan B) തയ്യാറാക്കാൻ ബിസിസിഐയെ പ്രേരിപ്പിച്ചത്. മുൻനിര താരങ്ങൾ വിൻഡീസിനെതിരെ കളിക്കുമ്പോൾ, യുവതാരങ്ങൾ അടങ്ങുന്ന മറ്റൊരു ടീം ഏഷ്യൻ ഗെയിംസിൽ ഭാരതത്തെ പ്രതിനിധീകരിക്കും.
വരാനിരിക്കുന്ന അയർലൻഡ് പര്യടനമായിരിക്കും ഈ പുതിയ പരീക്ഷണത്തിന്റെ ആദ്യ വേദി. സാധാരണ നിലയിലുള്ള ടീമിനേക്കാൾ വലിയൊരു സ്ക്വാഡിനെ അയർലൻഡിലേക്ക് അയക്കാനാണ് തീരുമാനം. ഇവിടെ തിളങ്ങുന്ന താരങ്ങളെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലേക്കും ഏഷ്യൻ ഗെയിംസിലേക്കും പരിഗണിക്കും. 2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയ പശ്ചാത്തലത്തിൽ ടീമിന്റെ ബെഞ്ച് സ്ട്രെങ്ത് വർദ്ധിപ്പിക്കുക എന്നത് ബിസിസിഐയുടെ പ്രധാന ലക്ഷ്യമാണ്.
ഒരേസമയം രണ്ട് ഇന്ത്യൻ ടീമുകളെ രണ്ട് വ്യത്യസ്ത പരമ്പരകളിൽ ഇറക്കുമ്പോൾ, അതിലൊന്നിനെ നയിക്കാനുള്ള ഉത്തരവാദിത്തം ശ്രേയസ് അയ്യർക്ക് നൽകാൻ ബിസിസിഐ തീരുമാനിച്ചു. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിച്ച അയ്യരുടെ മികവിനുള്ള അംഗീകാരമായാണ് ഈ നീക്കം.
ഐപിഎല്ലിലെ സ്ഥിരതയാർന്ന ബാറ്റിംഗും ഒപ്പം പഞ്ചാബ് കിംഗ്‌സിനെ നയിക്കുന്നതിൽ കാണിക്കുന്ന പക്വതയുമാണ് അയ്യർക്ക് ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് വഴിതുറന്നത്. ഹാർദിക് പാണ്ഡ്യയോ സൂര്യകുമാർ യാദവോ ഒരു ടീമിനെ നയിക്കുമ്പോൾ, യുവനിര ഉൾപ്പെടുന്ന രണ്ടാമത്തെ ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യൻ ശ്രേയസ് അയ്യരാണെന്ന് സെലക്ടർമാർ വിലയിരുത്തുന്നു.












