ഐപിഎൽ 2026-ൽ ഫോം കണ്ടെത്താൻ പാടുപെടുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പാരഗിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിങ്ക്യ രഹാനെയെയും കടന്നാക്രമിച്ച് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇരുവരും തമ്മിൽ ആരാണ് ഏറ്റവും മോശം ബാറ്റർ എന്ന കാര്യത്തിൽ മത്സരമാണെന്ന് ശ്രീകാന്ത് പരിഹസിച്ചു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തമിഴ് ശൈലിയിലുള്ള രൂക്ഷവിമർശനം അദ്ദേഹം നടത്തിയത്.
റിയാൻ പാരഗിന്റെ മോശം ഫോമിനെ ശ്രീകാന്ത് വാനോളം പരിഹസിച്ചു. “പാരഗ് എപ്പോഴും അങ്ങനെയാണ്, ബാറ്റിംഗിലും ബൗളിംഗിലും ഒന്നും ചെയ്യാതെ സ്റ്റൈലിൽ നടക്കാൻ മാത്രമേ അവൻ കൊള്ളൂ. ഒരു സീസണിൽ നന്നായി കളിച്ചു എന്നത് സത്യമാണ്, പക്ഷേ ഇപ്പോൾ അവനും രഹാനെയും തമ്മിൽ ആരാണ് ഏറ്റവും മോശം ബാറ്റർ എന്നതിലാണ് മത്സരം,” ശ്രീകാന്ത് പറഞ്ഞു.
ആറ് മത്സരങ്ങളിൽ നിന്ന് വെറും 12.20 ശരാശരിയിൽ കളിക്കുന്ന പാരഗിനെതിരെ ആരാധകരോഷം ശക്തമാകുന്നതിനിടെയാണ് ശ്രീകാന്തിന്റെ ഈ പരാമർശം. അവസാന രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ രഹാനെയും ശ്രീകാന്തിന്റെ വിമർശനത്തിന് ഇരയായി. ഗുജറാത്ത് ടൈറ്റൻസിനെതിരായ 99 റൺസിന്റെ വമ്പൻ വിജയത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയെന്ന് ശ്രീകാന്ത് വിശ്വസിക്കുന്നു.
“വലിയ മത്സരങ്ങളിൽ ജയിക്കാൻ മുംബൈയ്ക്ക് പ്രത്യേക കഴിവുണ്ട്. അവരെ ഇനി ആർക്കും എഴുതിത്തള്ളാൻ കഴിയില്ല. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലുള്ള കെകെആറും ലഖ്‌നൗവും ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞെന്നും ഒൻപതാം സ്ഥാനത്തിന് വേണ്ടി മാത്രമാണ് അവർ ഇനി പോരാടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് നടക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ ഹൈദരാബാദിനാണ് വിജയസാധ്യതയെന്ന് ശ്രീകാന്ത് പ്രവചിക്കുന്നു. ഡൽഹിക്ക് മൂന്നാം നമ്പറിൽ വിശ്വസ്തനായ ഒരു ബാറ്റർ ഇല്ലാത്തതാണ് തിരിച്ചടിയാകുന്നത്. കരുൺ നായർ ഒരു ടെസ്റ്റ് പ്ലെയർ ആണെന്നും ട്വന്റി-20യിൽ അദ്ദേഹം പരാജയമാണെന്നും ശ്രീകാന്ത് തുറന്നടിച്ചു.












