രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തന്റെ ഔദ്യോഗിക ‘X’ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജ്യത്തിന്റെ ദൃഢനിശ്ചയം വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയുടെ സന്ദേശത്തിന് പിന്നാലെ ഭീകരർക്ക് ശക്തമായ താക്കീതുമായി ഇന്ത്യൻ സൈന്യവും രംഗത്തെത്തി. ഭാരതത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് തക്കതായ മറുപടി നൽകുമെന്നും നീതി നടപ്പാക്കുമെന്നും സൈന്യം വ്യക്തമാക്കി. പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് ഭീകരരെ വധിച്ച ‘ഓപ്പറേഷൻ മഹാദേവ്’ എന്ന ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങളും സൈന്യം പങ്കുവെച്ചു.
300 ചതുരശ്ര കിലോമീറ്റർ ദുർഘടമായ ഭൂപ്രദേശം 93 പകലും രാത്രിയും തുടർച്ചയായി തിരച്ചിൽ നടത്തിയാണ് മൂന്ന് ഭീകരരെയും സൈന്യം വകവരുത്തിയത്. ഭീകരതയുടെ വേരറുക്കാനുള്ള ‘ഓപ്പറേഷൻ സിന്ദൂർ’ ഇപ്പോഴും തുടരുകയാണെന്നും സൈന്യം അറിയിച്ചു. 2025 ഏപ്രിൽ 22-നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ അഴിഞ്ഞാടിയത്. കുടുംബാംഗങ്ങൾക്ക് മുന്നിൽ വെച്ച് മതത്തിന്റെ പേരിൽ വേർതിരിച്ചാണ് 26 സാധാരണക്കാരെ ഭീകരർ വെടിവെച്ചു കൊന്നത്. ഈ സംഭവം രാജ്യത്തുടനീളം വലിയ രോഷത്തിന് കാരണമായിരുന്നു.
ആക്രമണത്തിന് മറുപടിയായി 2025 മെയ് 7-ന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചു. അതിർത്തിക്കപ്പുറത്തെ ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ നീക്കത്തിൽ ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ സംഘടനകളുടെ 9 പ്രധാന ലോഞ്ച് പാഡുകൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു. പാകിസ്ഥാൻ തിരിച്ചടിക്കാൻ ശ്രമിച്ചതോടെ നാല് ദിവസം നീണ്ട സംഘർഷമുണ്ടായെങ്കിലും പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം മെയ് 10-ന് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.









