സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അതിരൂക്ഷമായ ഭാഷയിൽ കടന്നാക്രമിച്ച് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ തന്നെ പരസ്യമായി പരിഹസിച്ചതിൽ പ്രതിഷേധിച്ച് പാർട്ടി അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സുധാകരന്റെ അടുത്ത വെടിപൊട്ടിക്കൽ. എം.വി. ഗോവിന്ദൻ വലിയൊരു സൈദ്ധാന്തികനാണെന്നത് വെറും പ്രചാരണം മാത്രമാണെന്നും, അദ്ദേഹം സൈദ്ധാന്തികമായും പ്രായോഗികമായും ഒരു ‘വർഗവഞ്ചകൻ’ ആണെന്നും സുധാകരൻ തുറന്നടിച്ചു. സെക്രട്ടറി സ്ഥാനത്തിരിക്കാൻ ഗോവിന്ദന് നാണമില്ലേയെന്ന് ചോദിച്ച സുധാകരൻ, അദ്ദേഹം അടിയന്തരമായി ആ പദവി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിനിടെ ജി. സുധാകരനെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹം ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന മട്ടിൽ എം.വി. ഗോവിന്ദൻ നൽകിയ മറുപടിയും അതിന് പിന്നാലെയുണ്ടായ പരിഹാസച്ചിരിയുമാണ് സുധാകരനെ വല്ലാതെ ചൊടിപ്പിച്ചത്. തന്നെ പരസ്യമായി അപമാനിച്ച നേതൃത്വത്തിനൊപ്പം ഇനി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി സുധാകരൻ ഫേസ്ബുക്കിൽ കുറിപ്പിടുകയായിരുന്നു. 63 വർഷത്തെ സുദീർഘമായ പാർട്ടി ബന്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നൽകിയ അദ്ദേഹം, ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. തന്നെ കൊത്തിക്കൊത്തി മുറത്തിൽ കേറി കൊത്താൻ നോക്കേണ്ടെന്നും ഗോവിന്ദൻ വായടയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായ ശേഷം ബ്രാഞ്ച് കമ്മിറ്റിയിൽ വന്ന് പ്രവർത്തിച്ചിട്ടും ഒരു തവണ പോലും ജില്ലാ സെക്രട്ടറി തന്നെ തിരിഞ്ഞുനോക്കിയില്ലെന്നും, പൊതുപരിപാടികളിൽ നിന്ന് തന്നെ ബോധപൂർവ്വം അവഗണിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ ലോക്കപ്പ് മർദ്ദനവും ജയിൽവാസവും അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവായിട്ടും, അതിന്റെ അൻപതാം വാർഷിക പരിപാടിക്ക് തന്റെ വീടിനടുത്തുള്ള ഹാളിലേക്ക് പോലും തനിക്ക് ക്ഷണം നൽകിയില്ലെന്ന് സുധാകരൻ കടുത്ത വേദനയോടെ പങ്കുവെച്ചു. സുധാകരൻ പാർട്ടി വിടുന്നു എന്ന വാർത്ത പുറത്തുവന്നതോടെ വൻ പ്രതിസന്ധിയിലായ സി.പി.എം നേതൃത്വം അടിയന്തര അനുനയ നീക്കങ്ങളുമായി രംഗത്തിറങ്ങിയിരുന്നു. എം.വി. ഗോവിന്ദൻ നേരിട്ട് സുധാകരനെ ഫോണിൽ വിളിച്ച്, താൻ വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട് വെറുതെ ചിരിച്ചതാണെന്നും വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും സുധാകരൻ വഴങ്ങിയില്ല.












