ലോക ഒന്നാം നമ്പർ ടി20 ബാറ്റർ അഭിഷേക് ശർമ്മയുടെ അവിശ്വസനീയമായ സെഞ്ച്വറി കരുത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 48 റൺസിന് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദ്. വെറും 68 പന്തിൽ നിന്ന് പുറത്താകാതെ 135 റൺസ് അടിച്ചുകൂട്ടിയ അഭിഷേക്, ഡൽഹി ബൗളർമാരെ സ്റ്റേഡിയത്തിന്റെ നാലുപാടും പറപ്പിച്ചു. ഹൈദരാബാദ് ഉയർത്തിയ കൂറ്റൻ സ്കോറിന് മുന്നിൽ ഡൽഹിയുടെ പോരാട്ടം 48 റൺസ് അകലെ അവസാനിച്ചു.
മത്സരശേഷം ഡൽഹി നായകൻ അക്ഷർ പട്ടേൽ തന്റെ ടീമിലെ ഫീൽഡിംഗ് പിഴവുകളെ രൂക്ഷമായി വിമർശിച്ചു. കെ.എൽ രാഹുൽ നഷ്ടപ്പെടുത്തിയ റൺഔട്ട് അവസരവും പതും നിസ്സങ്ക കൈവിട്ട എളുപ്പമുള്ള ക്യാച്ചുമാണ് അഭിഷേകിനെ തടയാൻ കഴിയാതിരുന്നതിന് പ്രധാന കാരണമെന്ന് അക്ഷർ പറഞ്ഞു. തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ കോർ സെറ്റപ്പിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അക്ഷർ സുനിൽ ഗവാസ്കറോട് വ്യക്തമാക്കി.
തന്റെ കരിയറിലെ മാറ്റത്തിന് കാരണം ഹൈദരാബാദ് ടീം നൽകുന്ന പിന്തുണയാണെന്ന് അഭിഷേക് പറഞ്ഞു. “ഡാനിയൽ വെട്ടോറിയും പാറ്റ് കമ്മിൻസും (സ്ഥിരം നായകൻ) കളിക്കാർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന ഒരു അന്തരീക്ഷമാണ് ഒരുക്കിയത്. പഞ്ചാബി കളിക്കാർക്ക് സ്വാതന്ത്ര്യം ഇഷ്ടമാണ്, ഹൈദരാബാദ് ടീം എനിക്കത് നൽകി.” അഭിഷേക് ശർമ്മ പറഞ്ഞു.
മത്സരം കാണാൻ ഗാലറിയിലുണ്ടായിരുന്ന പിതാവ് രാജ്കുമാർ ശർമ്മയ്ക്ക് താരം നന്ദി അറിയിച്ചു. സൈറ്റ് സ്ക്രീനിന് സമീപം ഇരുന്ന് തന്നെ നിരീക്ഷിക്കുന്ന അച്ഛനെ നോക്കുമ്പോൾ എപ്പോഴും എന്തെങ്കിലും ഉപദേശങ്ങൾ കിട്ടാറുണ്ടെന്ന് അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു. പിച്ചിൽ പന്ത് അല്പം പതുക്കെയാണ് എത്തുന്നതെങ്കിലും 200-ന് മുകളിൽ സ്കോർ നേടാനായത് വലിയ നേട്ടമാണെന്ന് എസ്ആർഎച്ചിന്റെ ഈ മത്സരത്തിലെ നായകൻ ഇഷാൻ കിഷൻ പറഞ്ഞു. ഓരോ പന്തും കൃത്യമായി നിരീക്ഷിച്ച് കളിക്കുക എന്നതാണ് ടീമിന്റെ തന്ത്രമെന്നും അദ്ദേഹം വ്യക്തമാക്കി.












