ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി ഒരേസമയം രണ്ട് വ്യത്യസ്ത ട്വന്റി-20 ടീമുകളെ അണിനിരത്തുക എന്ന ചർച്ചകൾ സജീവമാകുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി രവിചന്ദ്രൻ അശ്വിൻ. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയും (ഒക്ടോബർ 6-17) ഏഷ്യൻ ഗെയിംസും (സെപ്റ്റംബർ 19 – ഒക്ടോബർ 6) തമ്മിലുള്ള സമയക്രമത്തിലെ മാറ്റം കാരണമാണ് ബിസിസിഐ ഇത്തരമൊരു നീക്കം ആലോചിക്കുന്നത്. എന്നാൽ, വൈഭവ് സൂര്യവംശി, പ്രിയാൻഷ് ആര്യ തുടങ്ങിയ ഐപിഎൽ പ്രതിഭകളെ ഉൾപ്പെടുത്തി ഒരു രണ്ടാം നിര ടീമിനെ ഇറക്കുന്നത് ഇന്ത്യൻ ജേഴ്സിയുടെ അന്തസ്സ് കുറയ്ക്കുമെന്നാണ് അശ്വിന്റെ പക്ഷം.
ഇന്ത്യൻ ദേശീയ ടീമിനെ പ്രതിനിധീകരിക്കുക എന്നത് ഒരു കളിക്കാരന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണെന്നും അത് അർഹിക്കാത്തവർക്ക് വെറുതെ നൽകരുതെന്നും അശ്വിൻ പറഞ്ഞു. “എന്തിനാണ് നിങ്ങൾ ക്രിക്കറ്റ് കളിക്കുന്നത്? ദശലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടി രാജ്യത്തെ പ്രതിനിധീകരിക്കാനാണ്. ആ ക്യാപ്പ് ധരിക്കുമ്പോൾ ഒരു അഭിമാനം തോന്നണം. ഇപ്പോൾ എവിടെയൊക്കെയോ ആൾക്കാർ അരങ്ങേറ്റം കുറിക്കുന്നു, പിന്നീട് അത് ആരും ഓർക്കുന്നു പോലുമില്ല,” അശ്വിൻ ചൂണ്ടിക്കാട്ടി.
യുവതാരങ്ങൾക്ക് അന്താരാഷ്ട്ര അനുഭവം നൽകാൻ ‘ഇന്ത്യ എ’ ടീം പര്യടനങ്ങളാണ് സംഘടിപ്പിക്കേണ്ടത്. ഈ മത്സരങ്ങൾ ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്താൽ ആളുകൾ അത് ആസ്വദിച്ചോളും. പക്ഷേ ഇന്ത്യൻ ക്യാപ്പ് വെറുതെ വിതരണം ചെയ്യരുത്. ഐപിഎല്ലിന് ശേഷം 2027 ഏകദിന ലോകകപ്പിലേക്ക് ശ്രദ്ധ മാറുമെങ്കിലും ടീം ഇന്ത്യക്ക് വരാനിരിക്കുന്നത് ട്വന്റി-20 മത്സരങ്ങളുടെ നീണ്ട നിരയാണ്.
പ്രീമിയർ ലീഗ് അവസാനിച്ചാൽ ഉടൻ തന്നെ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ജൂൺ 6 മുതൽ ആരംഭിക്കുന്ന പരമ്പരയിൽ കളിക്കും. ശേഷം 2 ടി 20 അടങ്ങുന്ന അയർലൻഡ് പര്യടനം, ഇംഗ്ലണ്ടിനെതിരെ അഞ്ച് ട്വന്റി-20 മത്സരങ്ങളും ഏകദിന പരമ്പരയും, മൂന്ന് ട്വന്റി-20 അടങ്ങിയ സിംബാബ്‌വെ പര്യടനം, പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരെ നാട്ടിൽ അഞ്ച് ട്വന്റി-20 മത്സരങ്ങളും വർഷാവസാനം ശ്രീലങ്കയ്‌ക്കെതിരെ നാട്ടിൽ മൂന്ന് ഏകദിനങ്ങളും ട്വന്റി-20 പരമ്പരയും ടീം കളിക്കും,












