ഭാരതത്തിന്റെ കിരീടമായ ജമ്മു കശ്മീരിന്റെ നെഞ്ചിൽ പഹൽഗാം ഭീകരാക്രമണം ഏൽപ്പിച്ച മുറിവിന് ഇന്ന് ഒരാണ്ട് തികയുന്നു. 2025 ഏപ്രിൽ 22-ന് നിരപരാധികളായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ആ ഭീരുത്വപരമായ നീക്കം കശ്മീരിനെ തളർത്താനായിരുന്നെങ്കിലും, വികസനത്തിന്റെയും ദേശീയതയുടെയും കരുത്തിൽ കശ്മീർ ഇന്ന് പുതിയ ചരിത്രം കുറിക്കുകയാണ്. ഭീകരതയുടെ കരിനിഴലിനെ തൂത്തെറിഞ്ഞ് വിനോദസഞ്ചാരത്തിലും വ്യവസായത്തിലും അഭൂതപൂർവമായ വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ താഴ്വരയിൽ ദൃശ്യമായത്. വിഘടനവാദികളുടെയും അതിർത്തി കടന്നുവരുന്ന ഭീകരരുടെയും സ്വപ്നങ്ങളെ തകർത്ത് മോദി സർക്കാരിന്റെ വികസന നയങ്ങൾ കശ്മീരിനെ മാറ്റിമറിച്ചിരിക്കുന്നു.
ആക്രമണത്തിന് പിന്നാലെ ടൂറിസം മേഖലയിൽ ചെറിയ ആശങ്കകൾ ഉയർന്നെങ്കിലും ഭാരതീയരുടെ കശ്മീർ പ്രേമത്തിന് മുന്നിൽ അതൊന്നും വിലപ്പോയില്ല. 2025-ൽ മാത്രം 1.7 കോടി വിനോദസഞ്ചാരികളാണ് ജമ്മു കശ്മീർ സന്ദർശിച്ചത്. 2021-ലെ 1.1 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വൻ വർദ്ധനവാണ്. ഭയത്തിനല്ല, മറിച്ച് ദേശീയോദ്ഗ്രഥനത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് സഞ്ചാരികൾ അടിവരയിടുന്നു. ടൂറിസത്തിന് പുറമെ സ്റ്റാർട്ടപ്പുകളുടെ ഹബ്ബായി കശ്മീർ മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. 2020-ൽ വെറും 69 സ്റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്ന താഴ്വരയിൽ ഇന്ന് 1,255 സ്റ്റാർട്ടപ്പുകൾ സജീവമാണ്. ഇതിൽ 434 എണ്ണം വനിതാ സംരംഭകർ നയിക്കുന്നു എന്നത് കശ്മീരിലെ മാറുന്ന സ്ത്രീശക്തിയുടെ അടയാളമാണ്.
നിക്ഷേപകരുടെ പറുദീസയായി കശ്മീർ മാറിയതിന്റെ കണക്കുകൾ സാമ്പത്തിക സർവ്വേ പുറത്തുവിട്ടു. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപത് മാസങ്ങളിൽ മാത്രം 5,260 കോടി രൂപയുടെ നിക്ഷേപമാണ് കശ്മീരിലെത്തിയത്. 2022-ലെ 377 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 14 ഇരട്ടിയിലധികം വർദ്ധനവാണ്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതികൾ വഴി 14,292 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾ കൂടി എത്തിയതോടെ 50,000-ത്തിലധികം യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ റാങ്കിംഗിൽ രാജ്യാന്തര തലത്തിൽ അഞ്ചാം സ്ഥാനത്താണ് ഇന്ന് ജമ്മു കശ്മീർ.
ജനങ്ങളുടെ ജീവിതനിലവാരത്തിലും വൻ പുരോഗതിയാണുണ്ടായിരിക്കുന്നത്. പ്രതിശീർഷ വരുമാനം 1.55 ലക്ഷത്തിൽ നിന്ന് 1.68 ലക്ഷമായി ഉയർന്നു. ഭാരതത്തിന്റെ ദേശീയ ശരാശരിയുമായി കശ്മീരിന്റെ വരുമാനം കൂടുതൽ അടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭീകരാക്രമണങ്ങൾ കൊണ്ട് കശ്മീരിനെ തകർക്കാമെന്ന് മോഹിക്കുന്നവർക്കുള്ള ശക്തമായ മറുപടിയാണിത്. തോക്കിൻ കുഴലിലൂടെയല്ല, മറിച്ച് നൈപുണ്യ വികസനത്തിലൂടെയും സംരംഭകത്വത്തിലൂടെയുമാണ് കശ്മീർ അതിന്റെ ഭാവി നിശ്ചയിക്കുന്നത്. ഭീകരതയുടെ വേരറുത്ത് ജമ്മു കശ്മീരിനെ ഭാരതത്തിന്റെ വികസന കുതിപ്പിലെ പ്രധാന കണ്ണിയാക്കി മാറ്റാനുള്ള കേന്ദ്ര നീക്കങ്ങൾ വിജയം കാണുന്നുവെന്നതിന്റെ തെളിവാണ് പഹൽഗാം ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിലെ ഈ നേട്ടങ്ങൾ. കശ്മീർ ഇന്ന് ഭാരതത്തോട് കൂടുതൽ ചേർന്നുനിൽക്കുന്നു, വികസനത്തിന്റെ പുതിയ ആകാശം തേടുന്നു.










