ബെർലിൻ : ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേവലം വിദൂരമായ ഭീഷണിയല്ലെന്നും രാജ്യത്തിന്റെ സുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും നേരിട്ട് ബാധിക്കുന്ന യാഥാർത്ഥ്യമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ജർമ്മനിയിലെ ബെർലിനിൽ നടന്ന പ്രതിരോധ സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള ഊർജ്ജ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന ഏത് തടസ്സവും വികസ്വര രാജ്യമായ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ നേരിട്ട് ബാധിക്കുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഇത് ഒരു പ്രാദേശിക പ്രശ്നമല്ലെന്നും ഭക്ഷണ സുരക്ഷയെയും ആഗോള വിതരണ ശൃംഖലയെയും ബാധിക്കുന്ന ആഗോള പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന ഇന്ത്യൻ എണ്ണക്കപ്പലുകൾക്കും എൽ.പി.ജി ടാങ്കറുകൾക്കും ഇന്ത്യൻ നാവികസേന നേരിട്ട് സംരക്ഷണം നൽകുന്നുണ്ട് എന്നും അദ്ദേഹം അറിയിച്ചു.








