പാകിസ്താനിൽ ബലൂചിസ്താൻ സ്വദേശികളായ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പുതിയ തലത്തിലേക്ക്. ബലൂചിസ്ഥാനിലെ അവാറാൻ ജില്ലയിൽ നിന്നുള്ള ഹസീന ബലൂച് എന്ന യുവതിയെ കറാച്ചിയിലെ വസതിയിൽ നിന്ന് പാക് സുരക്ഷാ സേന തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കറാച്ചിയിലെ നേവൽ ഏരിയയിലുള്ള വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ചു കയറിയ ഉദ്യോഗസ്ഥർ ഹസീനയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നുവെന്ന് ബലൂചിസ്താൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഒരു വീട്ടമ്മയും അമ്മയുമായ ഹസീനയുടെ നിലവിലെ അവസ്ഥയെക്കുറിച്ചോ എവിടെയാണെന്നതിനെക്കുറിച്ചോ വീട്ടുകാർക്ക് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.
സംഭവം വെറുമൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ബലൂച് ജനതയെ ഭയപ്പെടുത്താൻ പാക് ഭരണകൂടം ആസൂത്രണം ചെയ്ത നീക്കമാണെന്നും ബലൂച് യക്ജെഹ്തി കമ്മിറ്റി (BYC) നേതാവ് ഡോ. സബീഹ ബലൂച് ആരോപിച്ചു. ബലൂചിസ്ഥാൻ വിമോചനത്തിനായി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്താൻ സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്ന രീതി പാകിസ്ഥാൻ നയമായി മാറ്റിയിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും നിർബന്ധിത തിരോധാനങ്ങൾ മാനവികതയ്ക്കെതിരായ കുറ്റകൃത്യമായി കണക്കാക്കണമെന്നും അവർ ആവശ്യപ്പെട്ടു. രഹസ്യ തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തി വാങ്ങുന്ന മൊഴികൾക്ക് നിയമപരമായ നിലനിൽപ്പില്ലെന്നും മനുഷ്യാവകാശ പ്രവർത്തകരെ നിശബ്ദരാക്കാൻ പാകിസ്താൻ വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും ഡോ. സബീഹ കൂട്ടിച്ചേർത്തു.
ഹസീന ബലൂചിന്റെ തിരോധാനം ബലൂച് വനിതാ ഫോറത്തെയും (BWF) കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. സുതാര്യതയോ നിയമപരമായ നടപടിക്രമങ്ങളോ പാലിക്കാതെ പാക് സേന നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾ സ്ത്രീകളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കുടുംബങ്ങളെ നിരന്തരമായ മാനസിക സമ്മർദ്ദത്തിലാക്കുന്ന ഈ നടപടി അവസാനിപ്പിക്കണമെന്നും ഹസീനയെ ഉടനടി മോചിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ ഇടപെടണമെന്നും പാകിസ്താൻ്റെ ക്രൂരതയ്ക്കെതിരെ ലോകരാജ്യങ്ങൾ ശബ്ദമുയർത്തണമെന്നും ബലൂച് സംഘടനകൾ ആവശ്യപ്പെട്ടു. സമാധാനപരമായി ജീവിക്കുന്ന സ്ത്രീകളെപ്പോലും വേട്ടയാടുന്ന പാക് സേനയുടെ നടപടി സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.












