പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ ഓൾറൗണ്ടർ മുഹമ്മദ് നവാസ് ലഹരിമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. 2026-ൽ ശ്രീലങ്കയിൽ നടന്ന ടി20 ലോകകപ്പിനിടെ നടത്തിയ പതിവ് പരിശോധനയിലാണ് താരത്തിന്റെ ഫലം പോസിറ്റീവായത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഇക്കാര്യം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഔദ്യോഗികമായി അറിയിച്ചു.
ശ്രീലങ്കയിൽ നടന്ന ലോകകപ്പിൽ പാകിസ്ഥാൻ കളിച്ച ഏഴ് മത്സരങ്ങളിലും 32-കാരനായ നവാസ് ടീമിലുണ്ടായിരുന്നു. ടൂർണമെന്റിൽ ഏഴ് വിക്കറ്റുകളും 15 റൺസുമാണ് താരം നേടിയത്. പാകിസ്ഥാൻ സൂപ്പർ എയിറ്റ് ഘട്ടത്തിൽ പുറത്തായിരുന്നു. ടൂർണമെന്റിനിടെ നടത്തിയ ‘റീക്രിയേഷണൽ ഡ്രഗ്’ പരിശോധനയിലാണ് താരം പരാജയപ്പെട്ടത്.
ഐസിസിയുടെ നിർദ്ദേശപ്രകാരം പിസിബി ആഭ്യന്തര അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. “ഐസിസിയിൽ നിന്ന് ഞങ്ങൾക്ക് ഔദ്യോഗിക വിവരം ലഭിച്ചിട്ടുണ്ട്. പിസിബി ഇതിനോടകം നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ റിപ്പോർട്ട് ഉടൻ തന്നെ ഐസിസിക്ക് കൈമാറും,” പിസിബി വക്താവ് വ്യക്തമാക്കി.
ലഹരിമരുന്ന് ഉപയോഗിച്ചുവെന്ന് തെളിഞ്ഞാൽ നവാസിന് ദീർഘകാല വിലക്ക് നേരിടേണ്ടി വരും. പാകിസ്ഥാന്റെ വൈറ്റ് ബോൾ ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമായ നവാസിന്റെ കരിയറിന് ഇത് വലിയ തിരിച്ചടിയാണ്. വിവാദം പുറത്തുവന്നതോടെ വിദേശ ലീഗുകളിലും നവാസിന് തിരിച്ചടിയേറ്റു. ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റിൽ സറെ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി കളിക്കാൻ നവാസ് കരാറിൽ ഒപ്പിട്ടിരുന്നു. പിസിബി ഇതിനായി എൻഒസി നൽകിയിരുന്നെങ്കിലും ലഹരിമരുന്ന് വിവാദത്തെത്തുടർന്ന് സറെയുമായുള്ള കരാർ റദ്ദാക്കി. ഇത്തവണ നവാസിന് ക്ലബ്ബിനായി കളിക്കാനാകില്ല.
അന്വേഷണം നടക്കുമ്പോഴും പാകിസ്ഥാൻ സൂപ്പർ ലീഗിൽ (PSL) താരം കളിക്കുന്നത് തുടരുന്നുണ്ട്. മുൾട്ടാൻ സുൽത്താൻസിന് വേണ്ടി കഴിഞ്ഞ മത്സരത്തിൽ താരം കളിച്ചിരുന്നു. എന്നാൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ നവാസിന് ക്ലബ്ബ് ക്രിക്കറ്റിലും വിലക്ക് വരാൻ സാധ്യതയുണ്ട്.












