തൃശ്ശൂർ : തൃശ്ശൂർ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ദാരുണമായ സ്ഫോടനത്തിൽ നിർണ്ണായക കണ്ടെത്തലുകളുമായി കേന്ദ്ര ഏജൻസിയായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO). കനത്ത ചൂട് മൂലം ആയിരിക്കാം അപകടം നടന്നത് എന്ന പ്രാഥമിക നിഗമനങ്ങൾ പെസോ തള്ളി. ചൂടുകാരണമല്ല അപകടം നടന്നത് എന്നാണ് പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. സംഭവസ്ഥലത്ത് നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് പെസോ ഈ നിഗമനത്തിലെത്തിയത്. ഇതോടെ സ്ഫോടനത്തിന് പിന്നിൽ മറ്റേതെങ്കിലും ബാഹ്യഘടകങ്ങളോ സാങ്കേതിക തകരാറുകളോ ആണോ എന്ന സംശയം വർദ്ധിക്കുകയാണ്.
സ്ഫോടനം നടന്ന മുറിയിലെ താപനില സ്ഫോടകവസ്തുക്കൾ തനിയെ കത്താൻ പാകത്തിലുള്ള നിലയിൽ എത്തിയിരുന്നില്ലെന്ന് പെസോ കണ്ടെത്തിയിട്ടുണ്ട്. അപകടകാരണം കണ്ടെത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ടോ വെടിക്കെട്ട് നിർമ്മാണത്തിനിടെയുണ്ടായ ഉരസലോ , സ്പാർക്കോ ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിർമ്മാണശാലയിൽ നിശ്ചയിച്ചിരുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.
സ്ഫോടനം നടന്ന സ്ഥലത്തെ വൈദ്യുത ലൈനുകളിലും സ്വിച്ച് ബോർഡുകളിലും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന പൂർത്തിയാക്കി. വെടിക്കെട്ട് പുരയ്ക്കുള്ളിലെ വയറിംഗിലുണ്ടായ ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമായതെന്ന് റിപ്പോർട്ട് പുറത്തുവരുന്നതോടെ വ്യക്തമാകും.അടുത്ത 24 മണിക്കൂറിനുള്ളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അന്തിമ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും.









