ന്യൂഡൽഹി : ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മുഖ്യമന്ത്രി ജനാധിപത്യ സംവിധാനത്തെ പൂർണ്ണമായും അപകടത്തിലാക്കിയെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആണ് മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ സുപ്രീം കോടതിയിൽ നിന്നുതന്നെ അതിരൂക്ഷമായ വിമർശനം ഉയർന്നിരിക്കുന്നത്. പശ്ചിമ ബംഗാളിലെ സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു.
ഐ-പാക് (I-PAC) ഓഫീസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടെത്തി ഇടപെട്ട സംഭവത്തിലാണ് ജസ്റ്റിസ് പി.കെ. മിശ്ര, ജസ്റ്റിസ് എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത ഭാഷയിൽ പ്രതികരിച്ചത്. പശ്ചിമ ബംഗാളിലേത് ഒരു പ്രത്യേക സാഹചര്യമാണെന്ന് കോടതി പറഞ്ഞു. ഒരു കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തുന്നത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് എന്ന് കോടതി വ്യക്തമാക്കി. മാൾഡയിൽ ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ സംഭവം ഉൾപ്പെടെയുള്ള സംഭവങ്ങളും കോടതി ചൂണ്ടിക്കാട്ടി. നിയമപരമായ വാദങ്ങൾക്കപ്പുറം സംസ്ഥാനത്ത് നടക്കുന്ന പ്രായോഗികമായ യാഥാർത്ഥ്യങ്ങൾ കാണാതിരിക്കാൻ കോടതിക്ക് കഴിയില്ല എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
“ഇതൊരു കേന്ദ്ര-സംസ്ഥാന തർക്കമായല്ല, മറിച്ച് ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റായ നടപടിയായാണ് കോടതി കാണുന്നത്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് അന്വേഷണ മധ്യേ കടന്നുവരാനും ജനാധിപത്യത്തെ അപകടത്തിലാക്കാനും കഴിയില്ല. ഇത് ഭരണസംവിധാനത്തെ തന്നെ തകർക്കുന്ന നടപടിയാണ്,” എന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചൂടിൽ നിൽക്കുന്ന ബംഗാളിൽ സുപ്രീം കോടതിയുടെ ഈ പരാമർശങ്ങൾ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.









