ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെന്നൈയിൽ വെച്ച് നടത്തിയ പ്രസംഗമാണ് വിവാദമായത്. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ചെന്നൈയിൽ നടന്ന പൊതുസമ്മേളനത്തിൽ ബിജെപിയെയും എഐഎഡിഎംകെയെയും വിമർശിക്കുന്നതിനിടയിലാണ് ഖാർഗെ ഈ വിവാദ പ്രസ്താവന നടത്തിയത്. ബിജെപിയിൽ നിന്നും വലിയ പ്രതിഷേധം ഉയർന്നതോടെ ഖാർഗെ തന്റെ പ്രസ്താവന തിരുത്തി. മോദിയെ അക്ഷരാർത്ഥത്തിൽ ഭീകരവാദി എന്ന് വിളിച്ചതല്ലെന്നും, ഇ.ഡി, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അദ്ദേഹം ‘ഭയപ്പെടുത്തുന്നു’ (Terrorising) എന്നാണ് താൻ ഉദ്ദേശിച്ചതെന്നും ഖാർഗെ വിശദീകരിച്ചു. എന്നാൽ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ എന്നിവരടങ്ങുന്ന ബിജെപി പ്രതിനിധി സംഘം ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് പരാതി നൽകുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രാഥമികമായി നിരീക്ഷിച്ചു. സംഭവത്തിൽ വിശദീകരണം നൽകാൻ ഖാർഗെയ്ക്ക് കമ്മീഷൻ സമയം അനുവദിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് വിളിക്കുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി വ്യക്തമാക്കി.









