രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. തമിഴ്‌നാട്ടിലെ മുഴുവൻ സീറ്റുകളിലേക്കും (234), പശ്ചിമ ബംഗാളിലെ ആദ്യഘട്ട പോളിംഗ് നടക്കുന്ന 152 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടർമാർ ആവേശത്തോടെ ബൂത്തുകളിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെ ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെയും ബംഗാളിലെയും വോട്ടർമാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി കുറിച്ചു. “ജനാധിപത്യത്തിന്റെ ഈ പുണ്യകർമ്മത്തിൽ ആവേശത്തോടെ പങ്കെടുക്കാൻ തമിഴ്‌നാട്ടിലെ വോട്ടർമാരോട് ഞാൻ ആവശ്യപ്പെടുന്നു. പ്രത്യേകിച്ച് യുവാക്കളും സ്ത്രീകളും റെക്കോർഡ് എണ്ണത്തിൽ വോട്ട് രേഖപ്പെടുത്തണം. ബംഗാളിലെ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഇന്ന് നടക്കുകയാണ്. ഈ ജനാധിപത്യ ഉത്സവത്തിൽ പൂർണ്ണ കരുത്തോടെ പങ്കുചേരാൻ പൗരന്മാരോട് ഞാൻ അഭ്യർത്ഥിക്കുന്നു.”
പ്രാദേശിക കരുത്തരായ എം.കെ. സ്റ്റാലിനും മമത ബാനർജിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചെടുക്കാൻ ബിജെപി വലിയ പ്രചാരണമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള ബിജെപി പടയും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരയും വാശിയേറിയ പ്രചാരണമാണ് നടത്തിയത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കോൺഗ്രസ് ഇരട്ടയക്കം കാണില്ലെന്ന് അമിത് ഷാ ആവർത്തിച്ചു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളെ തടയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ഫെബ്രുവരി 26 മുതൽ ഇതുവരെ ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി 1072.13 കോടി രൂപയുടെ മദ്യം, മയക്കുമരുന്ന്, അനധികൃത പണം എന്നിവ പിടിച്ചെടുത്തു.









