ന്യൂഡൽഹി : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമ സംഭവങ്ങൾ. മുർഷിദാബാദിലെ നൗഡ മണ്ഡലത്തിൽ പോളിംഗ് ബൂത്തിന് സമീപം നടന്ന നാടൻ ബോംബ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ജനക്കൂട്ടത്തിന് നേരെ അജ്ഞാതർ നാടൻ ബോംബുകൾ എറിയുകയായിരുന്നു. സ്ഫോടനത്തിൽ നിരവധി വോട്ടർമാർക്കും നാട്ടുകാർക്കും പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
ആക്രമണത്തെത്തുടർന്ന് വോട്ടർമാർ പരിഭ്രാന്തരായി ചിതറിയോടിയതോടെ പ്രദേശത്ത് വോട്ടെടുപ്പ് താൽക്കാലികമായി തടസ്സപ്പെട്ടു. പിന്നാലെ വൻ പോലീസ് സന്നാഹവും കേന്ദ്ര പാരാമിലിട്ടറി സേനയും സ്ഥലത്തെത്തി. അക്രമികളെ കണ്ടെത്താൻ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി. മുർഷിദാബാദിലെ ദോംകൽ മേഖലയിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായും പോളിംഗ് സ്റ്റേഷനുകളിൽ എത്തുന്നതിൽ നിന്ന് തടയുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.









