തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം രാജസ്ഥാൻ റോയൽസ് വിജയവഴിയിൽ തിരിച്ചെത്തി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നിയ രവീന്ദ്ര ജഡേജയാണ് രാജസ്ഥാന് ആവേശജയം സമ്മാനിച്ചത്. മത്സരശേഷം തന്റെ നേട്ടം ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജയ്ക്കാണ് താരം സമർപ്പിച്ചത്.
രണ്ട് വർഷത്തിന് ശേഷമാണ് ജഡേജ ഐപിഎല്ലിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്നത്. “ഈ പുരസ്കാരം ഞാൻ ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക് (ഭാര്യ റിവാബ) സമർപ്പിക്കുന്നു. ഞാൻ ഇന്ന് നന്നായി കളിക്കുമെന്ന് ഇന്നലെ അവൾ എന്നോട് പറഞ്ഞിരുന്നു. അത് സത്യമായി,” പുരസ്കാരം സ്വീകരിച്ചുകൊണ്ട് ജഡേജ പറഞ്ഞു.
ഒരു ഘട്ടത്തിൽ 77/5 എന്ന നിലയിൽ തകർന്ന രാജസ്ഥാനെ പുറത്താകാതെ 43 റൺസ് നേടിയ ജഡേജയാണ് ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ഇംപാക്ട് പ്ലെയർ ശുഭം ദുബെയുമൊത്തുള്ള (19*) 49 റൺസിന്റെ കൂട്ടുകെട്ട് നിർണ്ണായകമായി. ലഖ്‌നൗ ചേസിംഗിനിടെ അപകടകാരിയായ നിക്കോളാസ് പൂരനെ (22) പുറത്താക്കി ജഡേജ കളി തിരിച്ചു.
രാജസ്ഥാൻ ഉയർത്തിയ 159 റൺസ് എന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ 119 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ ലഖ്‌നൗ തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി. ജോഫ്ര ആർച്ചർക്ക് പിന്തുണയുമായി നന്ദ്രേ ബർഗറും ബ്രിജേഷ് ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. രവി ബിഷ്‌ണോയിയും ജഡേജയും ഓരോ വിക്കറ്റ് വീതം നേടി. ഈ ജയത്തോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.











