വാഷിംഗ്ടൺ : അമേരിക്കൻ നാവികസേനാ സെക്രട്ടറി ജോൺ ഫീലൻ രാജിവെച്ചു. ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിർണായക രാജി. ബുധനാഴ്ചയാണ് പെന്റഗൺ ഈ അപ്രതീക്ഷിത വാർത്ത പുറത്തുവിട്ടത്. പദവിയിൽ നിന്ന് ജോൺ ഫീലൻ ഉടനടി മാറുമെന്നും അണ്ടർ സെക്രട്ടറി ഹങ് കാവോ താൽക്കാലിക ചുമതല വഹിക്കുമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും നാവികസേനയ്ക്ക് പുതിയ നേതൃത്വം ആവശ്യമാണെന്ന് തീരുമാനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹെഗ്‌സെത്ത് ചുമതലയേറ്റ ശേഷം സൈന്യത്തിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരെയാണ് തൽസ്ഥാനത്തുനിന്നും മാറ്റിയിട്ടുള്ളത്. ജോൺ ഫീലന് പകരം താൽക്കാലിക ചുമതലയേറ്റ ഹങ് കാവോ വിയറ്റ്നാം വംശജനായ മുൻ സ്പെഷ്യൽ ഓപ്പറേഷൻസ് വെറ്ററനാണ്. ട്രംപിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന കാവോ ഇറാനുമായുള്ള സംഘർഷത്തിന്റെ നിർണ്ണായക ഘട്ടത്തിൽ അമേരിക്കൻ സേനയെ നയിക്കും.
ഏപ്രിൽ 13 മുതൽ ആരംഭിച്ച യുഎസിന്റെ നാവിക ഉപരോധം ഹോർമുസ് കടലിടുക്കിൽ വലിയ സംഘർഷനാണ് ഇടയാക്കിയിട്ടുള്ളത്. ഉപരോധം ലംഘിക്കാൻ ശ്രമിച്ച നിരവധി ഇറാൻ കപ്പലുകളെ യുഎസ് നാവികസേന പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് മറുപടിയായി ഇറാൻ അന്താരാഷ്ട്ര ചരക്ക് കപ്പലുകൾ ലക്ഷ്യം വെക്കുകയും ചെയ്യുന്നു.









