ഭാരതത്തിന്റെ അഖണ്ഡതയെ തകർക്കാൻ അതിർത്തിക്കപ്പുറത്ത് പാകിസ്താൻ നടത്തുന്ന കുതന്ത്രങ്ങൾ പിർ പഞ്ചാൽ മലനിരകളിലെ മഞ്ഞുമലകളിൽ തട്ടിത്തകർന്ന് വീഴുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ ഭൂപ്രകൃതിയുള്ള പിർ പഞ്ചാൽ മലനിരകളിൽ ഇന്ത്യൻ സൈന്യം നിർമ്മിച്ചിരിക്കുന്ന ‘ആന്റി ഇൻഫിൽട്രേഷൻ ഒബ്സ്റ്റക്കിൾ സിസ്റ്റം’ (AIOS) അഥവാ അതിർത്തിയിലെ വേലി ഇന്ന് പാക് ഭീകരരുടെ പേടിസ്വപ്നമാണ്. എങ്കിലും, ഒരു വർഷം മുൻപ് പഹൽഗാമിൽ 26 നിരപരാധികളെ വെടിവെച്ചുകൊന്ന നരാധമന്മാർ എങ്ങനെ ഈ വേലി ഭേദിച്ച് ഇന്ത്യയിലേക്ക് കടന്നു എന്നത് രാജ്യം ഗൗരവത്തോടെയാണ് കാണുന്നത്. പാക് സൈന്യത്തിലെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (SSG) കമാൻഡോയായിരുന്ന ഹാഷിം മൂസയുടെ നേതൃത്വത്തിൽ നടന്ന ആ ഭീകരാക്രമണം, പാകിസ്താൻ ഭീകരത കയറ്റുമതി ചെയ്യാൻ എത്രത്തോളം താഴെപ്പോകുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.
പിർ പഞ്ചാൽ മലനിരകളിലെ നിബിഡമായ വനങ്ങളും കുത്തനെയുള്ള മലയിടുക്കുകളും ഡ്രോണുകൾക്കും അത്യാധുനിക സർവൈലൻസ് ഉപകരണങ്ങൾക്കും പോലും വെല്ലുവിളിയാണ്. ശൈത്യകാലത്ത് ഈ മേഖലയിൽ 25 അടി വരെ മഞ്ഞുവീഴ്ചയുണ്ടാകും. ഈ സമയത്ത് അതിർത്തിയിലെ മുള്ളുവേലികൾ മഞ്ഞിനടിയിൽ പൂർണ്ണമായും മറയുന്ന സാഹചര്യം ഭീകരർ മുതലെടുക്കുന്നു. സാധാരണക്കാരായ ഭീകരർക്ക് ഈ മരണക്കെണിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ സാധിക്കില്ലെന്നും, പാക് സൈന്യത്തിന്റെ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോകൾക്ക് മാത്രമേ ഇത്തരം ദുർഘടമായ പാതകൾ തിരഞ്ഞെടുക്കാൻ കഴിയൂ എന്നും സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പഹൽഗാം ആക്രമണത്തിന് നേതൃത്വം നൽകിയ ഭീകരർ മാസങ്ങളോളം കാടിനുള്ളിൽ ഒളിച്ചുതാമസിക്കാൻ കഴിഞ്ഞതും പാക് സൈന്യത്തിന്റെ നേരിട്ടുള്ള പരിശീലനത്തിന് തെളിവാണ്.
അത്യാധുനിക റഡാറുകൾ, ഭൂഗർഭ സെൻസറുകൾ, നൈറ്റ് വിഷൻ ക്യാമറകൾ എന്നിവ ഉപയോഗിച്ച് ഇന്ത്യൻ സൈന്യം അതിർത്തിയിൽ 24 മണിക്കൂറും കണ്ണുതുറന്നിരിക്കുകയാണ്. എന്നാൽ പാകിസ്താൻ എന്ന ഭീകരരാഷ്ട്രം തങ്ങളുടെ സൈനികരെ തന്നെ ഭീകരവേഷത്തിൽ ഇന്ത്യയിലേക്ക് അയച്ച് സമാധാനം തകർക്കാൻ ശ്രമിക്കുകയാണ്. പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ മഹാദേവ്’ എന്ന ഐതിഹാസിക പോരാട്ടത്തിലൂടെ ഈ ഭീകരരെ ഓരോരുത്തരെയായി വേട്ടയാടി ഇല്ലാതാക്കിയിരുന്നു. അതിർത്തിയിലെ ഓരോ പഴുതും അടയ്ക്കാൻ ഇന്ത്യൻ സൈന്യം രാപ്പകൽ അധ്വാനിക്കുമ്പോൾ, ഭാരതത്തിന്റെ മണ്ണിൽ ചോരവീഴ്ത്താൻ ശ്രമിക്കുന്നവർക്ക് ദാക്ഷിണ്യമില്ലാത്ത മറുപടിയായിരിക്കും ലഭിക്കുകയെന്ന കർശനമായ മുന്നറിയിപ്പാണ് പ്രതിരോധ മന്ത്രാലയം നൽകുന്നത്.












