ന്യൂയോർക്ക് : കഴിഞ്ഞ കുറച്ച് മാസങ്ങളായി യുഎസിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള ഉന്നത ശാസ്ത്രജ്ഞർ ദുരൂഹ സാഹചര്യങ്ങളിൽ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി റിപ്പോർട്ട്. ബയോടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം ഫിസിക്സ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് കാണാതാവുകയോ മരിക്കുകയോ ചെയ്ത ശാസ്ത്രജ്ഞർ. അഞ്ച് ശാസ്ത്രജ്ഞർ വിവിധ അപകടങ്ങളിലും പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളിലും മരിച്ചു,
അഞ്ച് പേരെക്കുറിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിവരവുമില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കാണാതായവരിൽ ഭൂരിഭാഗവും യുഎസ് പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ പ്രോജക്റ്റുകളിൽ പ്രവർത്തിക്കുന്നവരാണ്. ഒരു ചെറിയ കാലയളവിനുള്ളിൽ ഒരേ മേഖലയിലുള്ള ഇത്രയധികം വിദഗ്ധർ ഇല്ലാതാകുന്നത് ‘അങ്ങേയറ്റം അസ്വാഭാവികമാണ്’ എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാണാതായ ശാസ്ത്രജ്ഞരുടെ പക്കൽ അതിപ്രധാനമായ ഡിജിറ്റൽ വിവരങ്ങൾ ഉണ്ടായിരുന്നതായി ‘വാഷിംഗ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. വിദേശ രാജ്യങ്ങളുടെ ചാരസംഘടനകൾക്ക് ഇതിൽ പങ്കുണ്ടോ എന്ന് എഫ്.ബി.ഐ അന്വേഷിച്ചു വരികയാണ്.
യുഎസിലെ അതീവ സുരക്ഷയുള്ള ലാബുകളിൽ പോലും ശാസ്ത്രജ്ഞർ സുരക്ഷിതരല്ലെന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ശാസ്ത്ര ഗവേഷണ രംഗത്ത് അമേരിക്കയുടെ മേധാവിത്വം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് സംശയിക്കുന്നതായി സിഐഎ വൃത്തങ്ങൾ വ്യക്തമാക്കുന്നു. അപ്രത്യക്ഷരായ ശാസ്ത്രജ്ഞർക്കായി തിരച്ചിൽ ഊർജ്ജിതമാക്കാൻ യുഎസ് സെനറ്റ് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എല്ലാ മുൻനിര ഗവേഷകർക്കും പ്രത്യേക സുരക്ഷാ പ്രോട്ടോക്കോൾ ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. ഇറാനുമായുള്ള യുദ്ധസാഹചര്യവും ചൈനയുമായുള്ള ശീതയുദ്ധവും നിലനിൽക്കുന്ന ഈ വേളയിൽ, ശാസ്ത്രജ്ഞരുടെ സുരക്ഷ അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.








