ഐപിഎല്ലിലെ ഏറ്റവും വലിയ പോരാട്ടത്തിന് വാംഖഡെ സ്റ്റേഡിയം ഒരുങ്ങുമ്പോൾ, മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കരുത്തായ സൂര്യകുമാർ യാദവിന്റെ ഫോമില്ലായ്മ ടീമിനെ വലയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന് ഉപദേശവുമായി ഇർഫാൻ പത്താൻ രംഗത്തെത്തിയത്. ക്രീസിലെത്തിയ ഉടനെ വലിയ ഷോട്ടുകൾക്ക് മുതിരാതെ ആദ്യ പത്തോളം പന്തുകൾ നേരെ കളിക്കാൻ സൂര്യ ശ്രദ്ധിക്കണമെന്നാണ് പത്താന്റെ നിർദ്ദേശം.
“യഥാർത്ഥ സൂര്യകുമാർ യാദവ് ദയവായി ഒന്ന് എഴുന്നേൽക്കൂ. മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പാക്കണമെങ്കിൽ സൂര്യയുടെ ബാറ്റിംഗിൽ നിന്ന് റൺസ് വരണം. ആദ്യത്തെ പത്ത് പന്തുകളിൽ ലെഗ് സൈഡിലോ ഓഫ് സൈഡിലോ സ്ക്വയർ ഓഫ് ദി വിക്കറ്റിൽ ഷോട്ട് കളിക്കാൻ ശ്രമിച്ചാണ് അദ്ദേഹം പുറത്താകുന്നത്. അതിന് പകരം ‘V’ ആകൃതിയിൽ നേരെ ബാറ്റ് വീശാൻ ശ്രമിക്കൂ,” പത്താൻ പറഞ്ഞു.
കഴിഞ്ഞ സീസണിൽ 700-ലധികം റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാറിന് ഇത്തവണ ആ മികവ് പുലർത്താൻ കഴിയുന്നില്ലെന്ന് പത്താൻ ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞത് പോലെ 2026 ഐപിഎൽ സീസണിൽ സൂര്യകുമാറിന്റെ പ്രകടനം തീർത്തും നിരാശാജനകമാണ്. ആറ് മത്സരങ്ങളിൽ നിന്ന് വെറും 121 റൺസ് മാത്രമാണ് 35-കാരനായ സൂര്യയുടെ സമ്പാദ്യം. ശരാശരി വെറും 20.16 മാത്രം. ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ 51 റൺസ് മാത്രമാണ് ഈ സീസണിലെ ഏക അർദ്ധ സെഞ്ച്വറി. 2025-ൽ 167.91 സ്ട്രൈക്ക് റേറ്റിൽ 717 റൺസ് നേടിയ സൂര്യകുമാർ തന്നെയാണോ ഇതെന്ന് ആരാധകർ അത്ഭുതപ്പെടുകയാണ്.
മുംബൈയും ചെന്നൈയും പോയിന്റ് പട്ടികയിൽ പിന്നിലാണ്. ആറ് മത്സരങ്ങളിൽ നിന്ന് ഇരു ടീമുകൾക്കും നാല് പോയിന്റ് വീതം മാത്രമാണുള്ളത്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവർക്ക് മാത്രമേ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ കഴിയൂ. അതിനാൽ തന്നെ സൂര്യകുമാറിന്റെ ഫോം മുംബൈയ്ക്ക് അതിനിർണ്ണായകമാണ്.












