കൃഷ് ഭഗത് എന്ന 21 വയസ്സുകാരനായ പേസ് ബോളർ മുംബൈ ഇന്ത്യൻസിനുവേണ്ടി പന്തെറിയുകയാണ്. ചെന്നൈ സൂപ്പർ കിങ്സ് ടീമിൻ്റെ പതിനാറാമത്തെ ഓവറാണ്. കൃഷ് ഒരു കിടിലൻ യോർക്കർ തൊടുത്തുവിട്ടു. ഫാസ്റ്റ് ബോളിങ്ങ് ഇതിഹാസമായ ഡെയിൽ സ്റ്റെയ്ൻ ആ സമയത്ത് കമൻ്ററി ബോക്സിൽ ഉണ്ടായിരുന്നു. കൃഷ് എറിഞ്ഞ പന്തിനെ സ്റ്റെയ്ൻ ഇപ്രകാരം പ്രശംസിച്ചു- ”ഇതാണ് ശരിയായ ഡെത്ത് ഓവർ ബോളിങ്ങ്, ബ്ലോക്ഹോളിൽ ലാൻഡ് ചെയ്ത പെർഫെക്റ്റ് യോർക്കർ ആണ് കൃഷ് എറിഞ്ഞിരിക്കുന്നത്.”
പക്ഷേ ആ കഥയിൽ ഒരു വമ്പൻ ട്വിസ്റ്റ് ഒളിച്ചിരിപ്പുണ്ടായിരുന്നു. കൃഷ് ജന്മം കൊടുത്ത മാജിക്കൽ ഡെലിവെറി ബൗണ്ടറിയിലേയ്ക്ക് കുതിച്ചു. ക്രീസിൽ നിലകൊണ്ടിരുന്ന ബാറ്റർ ആ ബോളിനെ ഷോർട്ട് തേഡ്മാനും പോയിൻ്റിനും ഇടയിലൂടെ മൃദുവായി തഴുകിവിട്ടു!
ബാറ്റർ ബോളറോട് നിശബ്ദമായി സംവദിക്കുകയായിരുന്നു- ”കൃഷ് ഉപയോഗിച്ച യോർക്കർ പെർഫെക്റ്റ് ആയിരുന്നു. പക്ഷേ ഗ്യാപ്പുകൾ കണ്ടെത്താനുള്ള എൻ്റെ സിദ്ധി അതിനേക്കാൾ പെർഫെക്റ്റാണ്.” ആ ബാറ്ററുടെ പേര് സഞ്ജു വിശ്വനാഥ് സാംസൺ എന്നായിരുന്നു. 54 പന്തുകളിൽ നിന്ന് 101 റൺസാണ് അയാൾ സ്കോർ ചെയ്തത്.
ചെന്നൈയുടെ രണ്ടാമത്തെ മികച്ച ടോപ് സ്കോറർ 22 റൺസ് നേടിയ ഋതുരാജ് ഗെയ്ക്വാദ് ആയിരുന്നു. ഒറ്റയാൾ പോരാട്ടം എന്ന സംഗതിയുടെ ക്ലാസിക് ഉദാഹരണം. ഹാർദിക് പാണ്ഡ്യയുടെ ഒരോവറിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്സറും അടിച്ചുകൊണ്ടാണ് സഞ്ജു ആക്രമണം ആരംഭിച്ചത്. മുംബൈയുടെ നായകനെ അയാളുടെ സ്വന്തം തട്ടകത്തിൽ വെച്ച് സഞ്ജു കീഴടക്കി. അതൊരു മാനസിക യുദ്ധമായിരുന്നു. ഡെത്ത് ഓവറുകളിൽ പന്ത് കൈയ്യിലെടുക്കാതെ മാറിനിൽക്കുന്ന ഹാർദ്ദിക്കിനെ നാം വൈകാതെ കണ്ടു. ഗുജറാത്ത് ടൈറ്റൻസിനെ തകർത്തെറിഞ്ഞിട്ടാണ് അശ്വനി കുമാർ എത്തിയത്. അയാളും സഞ്ജുവിൻ്റെ ടച്ച് ഷോട്ടുകൾക്ക് മുമ്പിൽ മുട്ടുമടക്കി. ബുംറയ്ക്കെതിരെ സഞ്ജു പായിച്ച സ്കൂപ്പ് ആർക്കെങ്കിലും മറക്കാനാവുമോ!? ബുംറ തുടർച്ചയായി ഫുൾലെങ്ത്ത് ഡെലിവെറികൾ ഉത്പാദിപ്പിക്കുകയായിരുന്നു. സഞ്ജു ബുറയുടെ മനസ്സ് വായിച്ചെടുത്ത് ഷോട്ട് കളിച്ചു.
74 വർഷങ്ങൾ പഴക്കമുള്ള ഒരു വീരകഥ ഈ അവസരത്തിൽ ഓർത്തുപോവുകയാണ്. 1952-ലെ രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ മത്സരിച്ചിരുന്നു. അവരുടെ സ്വന്തം മൈതാനമായിരുന്ന ബ്രാബോൺ സ്റ്റേഡിയത്തിൽ വെച്ചാണ് കളി അരങ്ങേറിയത്. അന്ന് മുംബൈയുടെ എതിരാളികളായിരുന്ന ഹോൾക്കർ ടീമിൻ്റെ തലപ്പത്ത് സി.കെ നായുഡു ഉണ്ടായിരുന്നു. ഇന്ത്യൻ ടീമിൻ്റെ ചരിത്രത്തിലെ ആദ്യ ക്യാപ്റ്റൻ എന്ന ബഹുമതി ഉള്ള നായുഡു. മുംബൈ ബോളറായിരുന്ന ദത്തു പഡ്കർ നായുഡുവിനെതിരെ ഒരു ബൗൺസർ എറിഞ്ഞു. പന്ത് മുഖത്ത് തന്നെ കൊള്ളുകയും നായുഡുവിന് മുൻനിരയിലെ ഏതാനും പല്ലുകൾ നഷ്ടമാവുകയും ചെയ്തു. അദ്ദേഹത്തിൻ്റെ ജഴ്സി രക്തത്താൽ അഭിഷേകം ചെയ്യപ്പെട്ടു. പക്ഷേ നായുഡു പിൻവാങ്ങാതെ പൊരുതി അർദ്ധസെഞ്ച്വറി നേടി! ആ ഇന്നിങ്സ് ഒരു മാതൃകയായിരുന്നു. കടുപ്പമേറിയ മുംബൈ മണ്ണിൽ സന്ദർശകനായ ഒരു ബാറ്റർ എങ്ങനെ അങ്കം വെട്ടണം എന്നതിൻ്റെ മാതൃക. മുംബൈ-ചെന്നൈ ഐ.പി.എൽ മത്സരം ആരംഭിച്ച രീതി ശ്രദ്ധിക്കുക. ബുംറ ഋതുരാജിനെതിരെ ഒരു ഷോർട്ട് ബോൾ എറിഞ്ഞു. പന്ത് സി.എസ്.കെ നായകൻ്റെ ഹെൽമറ്റിൽ ഇടിക്കുകയും ഫിസിയോ വന്ന് കൺകഷൻ ടെസ്റ്റ് നടത്തുകയും ചെയ്തു.
ബുംറയുടെ ബോൾ ഒരു പ്രസ്താവനയായിരുന്നു. ചെന്നൈ സിംഹക്കൂട്ടിലാണ് അകപ്പെട്ടിരിക്കുന്നത് എന്ന പ്രസ്താവന! ഋതുരാജ് ചെറിയ സ്കോറിന് പുറത്താവുകയും ചെയ്തു. പക്ഷേ കാര്യങ്ങൾ നിമിഷനേരം കൊണ്ട് മാറിമറിഞ്ഞു. ബുംറയും പാണ്ഡ്യയും സഞ്ജുവിനെതിരെ എറിഞ്ഞ ഷോർട്ട്ബോളുകൾ ഗാലറിയിലേയ്ക്ക് പറന്നു! ചെന്നൈ വമ്പിച്ച വിജയം നേടി. സഞ്ജു ഒറ്റയ്ക്ക് അടിച്ചുകൂട്ടിയത് 101 റൺസ്. മുംബൈയുടെ 11 പേർ ഒരുമിച്ച് നേടിയത് 104 റൺസ്! അവിശ്വസനീയം എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. വാംഖഡേയുടെ മദ്ധ്യത്തിൽ സഞ്ജു സി.കെ നായുഡുവിനെപ്പോലെ ഗർജ്ജിക്കുകയായിരുന്നു! ഈ ലോകത്ത് ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നായുഡു സഞ്ജുവിനോട് പറയുമായിരുന്നു- ”Well done my boy. I am proud of you…!!”
എഴുത്ത്: സന്ദീപ് ദാസ്











