അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഒരിക്കൽ കൂടി വിവാദങ്ങളുടെ കേന്ദ്രബിന്ദുവാകുന്നു. ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള മത്സരത്തിനിടെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം മുംബൈ ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന ആരോപണം. പരിക്കേറ്റ കിവീസ് താരം മിച്ചൽ സാന്റ്‌നർക്ക് പകരം ശർദുൽ താക്കൂറിനെ ഇറക്കിയതാണ് ചർച്ചകൾക്ക് ആധാരം.
സിഎസ്‌കെ താരം കാർത്തിക് ശർമ്മയുടെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സാന്റ്‌നറുടെ തോളിന് പരിക്കേറ്റത്. തോളിൽ അമർത്തിപ്പിടിച്ച് മൈതാനം വിട്ട താരം പിന്നീട് ഡ്രസ്സിംഗ് റൂമിൽ ഐസ് വെച്ചിരിക്കുന്നത് കാണാമായിരുന്നു. എന്നാൽ, തലയ്ക്കോ കഴുത്തിനോ പരിക്കേറ്റാൽ മാത്രം അനുവദിക്കുന്ന ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്’ നിയമം ഉപയോഗിച്ച് മുംബൈ ശർദുലിനെ കളത്തിലിറക്കി. ഐസിസി നിയമപ്രകാരം തലയ്ക്കോ കഴുത്തിനോ പരിക്കേൽക്കുകയും ബോധക്ഷയമോ തലകറക്കമോ പോലുള്ള ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്താൽ മാത്രമേ സബ്സ്റ്റിറ്റ്യൂട്ടിനെ അനുവദിക്കൂ.
സ്പിൻ ബൗളിംഗ് ഓൾറൗണ്ടറായ സാന്റ്‌നർക്ക് പകരക്കാരനായി പേസ് ബൗളറായ ശർദുലിനെ അനുവദിച്ചതും ഒത്തുകളിയാണെന്ന ആരോപണത്തിന് ബലം നൽകുന്നു. വിവാദം കൊഴുക്കവേ വിശദീകരണവുമായി മുംബൈ പരിശീലകൻ മാഹേല ജയവർധനെ രംഗത്തെത്തി. “സാന്റ്‌നറുടെ തലയും കഴുത്തും തോളും നിലത്തിടിച്ചു. തിരികെ എത്തിയപ്പോൾ അദ്ദേഹത്തിന് തലകറക്കം അനുഭവപ്പെട്ടു. തോളിൽ ഐസ് വെച്ചിട്ടുണ്ടായിരുന്നുവെങ്കിലും താരം അസ്ഥിരനായിരുന്നു. മാച്ച് റഫറിയുടെ അനുവാദത്തോടെയാണ് ശർദുലിനെ ഇറക്കിയത്,” ജയവർധനെ പറഞ്ഞു.
എത്രയൊക്കെ നിയമങ്ങൾ വളച്ചൊടിക്കാൻ ശ്രമിച്ചുവെന്ന ആരോപണം നേരിട്ടെങ്കിലും മത്സരത്തിൽ മുംബൈയ്ക്ക് രക്ഷയുണ്ടായില്ല. 103 റൺസിന്റെ വമ്പൻ തോൽവിയാണ് മുംബൈ വാംഖഡെയിൽ ഏറ്റുവാങ്ങിയത്. സഞ്ജു സാംസണിന്റെ സെഞ്ച്വറിക്ക് മുന്നിൽ മുംബൈയുടെ തന്ത്രങ്ങളെല്ലാം പാളിപ്പോയി.












