കൊൽക്കത്ത : പശ്ചിമ ബംഗാളിലെ പൊതുവിതരണ ശൃംഖലയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഒൻപതിടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തി. റേഷൻ വിതരണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡ്. കൊൽക്കത്ത, ബർദ്വാൻ, ഹബ്ര എന്നിവിടങ്ങളിലെ ഒൻപത് കേന്ദ്രങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ ഒരേസമയം എത്തിയത്. ഇതിനോടകം തന്നെ മുൻ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക് ഉൾപ്പെടെയുള്ള പ്രമുഖർ ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്.
റേഷൻ ഗോതമ്പ് മറിച്ചുവിൽക്കുന്ന സംഘത്തിലെ വിതരണക്കാരെയും കയറ്റുമതിക്കാരെയും കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധനകൾ തുടരുന്നത്.
നിരഞ്ജൻ ചന്ദ്ര സാഹ, സുശാന്ത സാഹ (സാഗർ എന്റർപ്രൈസസ്), സമീർ കുമാർ ചന്ദ്ര, പാർത്ഥ സാഹ (ആദർശ ഇന്റർനാഷണൽ) തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും വീടുകളിലുമാണ് ശനിയാഴ്ച ഇ.ഡി സംഘം പരിശോധന നടത്തിയത്. 2020 ഒക്ടോബറിൽ ബസിർഹട്ട് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ (FIR) അടിസ്ഥാനത്തിലാണ് ഇഡി ഈ കേസിൽ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ നടന്ന റെയ്ഡുകളിൽ ഏകദേശം 1.05 കോടി രൂപ പണമായും 1.5 കോടി രൂപ മൂല്യമുള്ള സ്വർണ്ണാഭരണങ്ങളും ഇഡി പിടിച്ചെടുത്തിരുന്നു. റേഷൻ കടകളിൽ എത്തേണ്ട ഭക്ഷ്യധാന്യങ്ങൾ സാധാരണക്കാർക്ക് ലഭിക്കാതെ വൻകിട വ്യാപാരികളിലേക്ക് എത്തിയതിലൂടെ ഏകദേശം 10,000 കോടി രൂപയുടെ അഴിമതി നടന്നതായാണ് പ്രാഥമിക നിഗമനം.
ഗൊജാദംഗ ലാൻഡ് കസ്റ്റംസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണർ നൽകിയ പരാതിയായിരുന്നു കേസിന് ആധാരം. ക്ഷേമപദ്ധതികൾക്കായി സർക്കാർ നൽകുന്ന കുറഞ്ഞ നിരക്കിലുള്ള ഗോതമ്പ് വൻതോതിൽ മറിച്ചുവിറ്റതായി കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.
”വിതരണക്കാരും ലൈസൻസുള്ള ഡീലർമാരും ഉദ്യോഗസ്ഥരും ചേർന്ന് ഒരു വൻ മാഫിയ തന്നെ ഈ അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ അനധികൃത ഇടപാടുകളിലൂടെ ലഭിച്ച പണം എങ്ങോട്ടാണ് ഒഴുകിയത് എന്നാണ് ഞങ്ങൾ പരിശോധിക്കുന്നത്,” എന്ന് അന്വേഷണസംഘം അറിയിച്ചു.












