ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ചെന്നൈ സൂപ്പർ കിംഗ്‌സ് താരമെന്ന ചരിത്ര റെക്കോർഡ് ഇനി സഞ്ജു സാംസണ് സ്വന്തം. 54 പന്തിൽ പുറത്താകാതെ 101 റൺസ് നേടിയ സഞ്ജുവിന്റെ മികവിൽ സിഎസ്കെ 103 റൺസിന്റെ പടുകൂറ്റൻ വിജയമാണ് ആഘോഷിച്ചത്. ഈ സീസണിൽ സഞ്ജു നേടുന്ന രണ്ടാം സെഞ്ച്വറിയാണിത്.
സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ ഹർഭജൻ വിശേഷിപ്പിച്ചത് സഞ്ജുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് എന്നാണ്. “പ്രതിഭ എല്ലാവർക്കും ഉണ്ടാകാം, പക്ഷേ കളി മനസ്സിലാക്കി ബാറ്റ് ചെയ്യുന്നവർ കുറവാണ്. വിക്കറ്റുകൾ വീഴുമ്പോഴും ക്രീസിൽ ഉറച്ചുനിന്ന് ഇന്നിംഗ്‌സ് അവസാനിപ്പിക്കാനുള്ള സഞ്ജുവിന്റെ കഴിവ് അപാരമാണ്. ” അദ്ദേഹം പറഞ്ഞു. അർദ്ധസെഞ്ച്വറിക്ക് ശേഷം സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്കോർ ഉയർത്തുകയും അവസാന ഓവറുകളിൽ മുംബൈ ബൗളർമാരെ കടന്നാക്രമിക്കുകയും ചെയ്ത സഞ്ജുവിന്റെ രീതിയെ ഹർഭജൻ പ്രശംസിച്ചു.
രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിക്കുന്നതിൽ ജോസ് ബട്‌ലർ വഹിച്ച പങ്കിനോടാണ് സഞ്ജുവിന്റെ പ്രകടനത്തെ കുംബ്ലെ ഉപമിച്ചത്. “തുടർച്ചയായ തോൽവികളിൽ നിന്ന് സിഎസ്കെയെ കരകയറ്റാൻ സഞ്ജുവിന്റെ ഈ ബാറ്റിംഗ് സഹായിച്ചു. വെറും ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികൾ നേടുക എന്നത് അവിശ്വസനീയമാണ്.”അദ്ദേഹം പറഞ്ഞു.
ജസ്പ്രീത് ബുംറയെപ്പോലുള്ള ലോകോത്തര ബൗളർമാരെ സഞ്ജു നേരിട്ട രീതിയെ റെയ്‌ന പുകഴ്ത്തി. മോശം പന്തുകളെ അതിവേഗം ബൗണ്ടറി കടത്തുന്നതിനൊപ്പം നല്ല പന്തുകളെ ബഹുമാനിക്കാനുള്ള സഞ്ജുവിന്റെ പക്വത സിഎസ്കെയെ വലിയ സ്കോറിലെത്തിച്ചു.











