ഇന്ത്യൻ ക്രിക്കറ്റിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ചൂടുള്ള ചർച്ച ഏകദിന ടീമിൽ ഋഷഭ് പന്ത് വേണോ അതോ സഞ്ജു സാംസൺ വേണോ എന്നതാണ്. ഐപിഎല്ലിൽ ചെന്നൈക്കായി രണ്ട് സെഞ്ച്വറികൾ അടക്കം 293 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, പന്തിനേക്കാൾ ബഹുദൂരം മുന്നിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഈ സീസണിലെ പ്രകടനം പരിശോധിച്ചാൽ പന്തിനേക്കാൾ ഇരട്ടി ഇംപാക്റ്റാണ് സഞ്ജുവിനുള്ളത്. സീസണിൽ 7 മത്സരങ്ങൾ കളിച്ച താരം 293 റൺസ് നേടിയത് ശരാശരി 58.60 ആയിരുന്നു, സ്ട്രൈക്ക് റേറ്റ് 178.65 ഉം. പന്ത് ആകട്ടെ 7 മത്സരങ്ങളിൽ നിന്ന് 147 റൺസ് മാത്രമാണ് നേടിയത്.
2027 ഏകദിന ലോകകപ്പ് നടക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. അവിടെ സഞ്ജുവിനുള്ള റെക്കോർഡുകൾ സെലക്ടർമാരെ ചിന്തിപ്പിക്കാൻ പോന്നതാണ്. ഏകദിനത്തിൽ 56.66 എന്ന അസാമാന്യ ശരാശരി സഞ്ജുവിനുണ്ട്. ദക്ഷിണാഫ്രിക്കയിൽ കളിച്ച രണ്ട് ഇന്നിംഗ്‌സുകളിൽ നിന്ന് മാത്രം താരം 120 റൺസ് നേടിയിട്ടുണ്ട്. മറുഭാഗത്ത് പന്തിന് ഏകദിനത്തിൽ 33.50 ശരാശരി മാത്രമേയുള്ളൂ. ദക്ഷിണാഫ്രിക്കയിലെ പന്തിന്റെ റെക്കോർഡും സഞ്ജുവിനോളം മികച്ചതല്ല.
സഞ്ജുവിന്റെ ഫോം കണ്ട ആരാധകർ സോഷ്യൽ മീഡിയയിൽ പന്തിനെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാത്രമായി ഒതുക്കി സഞ്ജുവിനെ ഏകദിന ടീമിൽ സ്ഥിരമാക്കണമെന്ന് ആവശ്യപ്പെടുന്നു. “ഇത്രയും മികച്ച കണക്കുകളുള്ള ഒരാളെ എങ്ങനെ ഇനിയും അവഗണിക്കാൻ കഴിയും?” എന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ പന്തിന്റെ മാച്ച് വിന്നിംഗ് കഴിവുകളെ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും പന്തിനൊപ്പം നിലകൊള്ളുന്നുണ്ട്.












