പാർട്ടിയിൽ അസംതൃപ്തി നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമായതോടെ എംപിമാരെ അനുനയിപ്പിക്കാൻ എഎപി നേതൃത്വം ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. എന്നാൽ ഭൂരിഭാഗം രാജ്യസഭാ എംപിമാരും ബിജെപിയുമായി നേരത്തെ തന്നെ ധാരണയിലെത്തിയത് തിരിച്ചറിയുന്നതിൽ കെജ്‌രിവാളിന് പിഴച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
അസംതൃപ്തരായ നേതാക്കളുമായി സംസാരിക്കാൻ വെള്ളിയാഴ്ച വൈകുന്നേരം കെജ്‌രിവാൾ തന്റെ വസതിയിലേക്ക് അവരെ ക്ഷണിച്ചിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ച നടക്കുന്നതിന് തൊട്ടുമുൻപ്, രാഘവ് ചദ്ദയുടെ നേതൃത്വത്തിൽ 10-ൽ 7 എംപിമാരും പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു.
രാജ്യസഭാ അംഗത്വം രാജി വെക്കാൻ തയ്യാറാണെങ്കിൽ അടുത്ത തവണ വീണ്ടും മത്സരിക്കാൻ ടിക്കറ്റ് നൽകാമെന്ന് സന്ദീപ് പഥക്, ഹർഭജൻ സിംഗ്, അശോക് മിത്തൽ, രാജേന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നീ അഞ്ച് എംപിമാർക്ക് കെജ്‌രിവാൾ ഉറപ്പ് നൽകിയിരുന്നതായി കരുതപ്പെടുന്നു. എംപിമാർ ഓരോരുത്തരും വ്യക്തിപരമായ തലത്തിൽ പാർട്ടി വിടാൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു എന്ന് നേതൃത്വം തിരിച്ചറിഞ്ഞില്ല.
2025-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ആരംഭിച്ച രാഷ്ട്രീയ പ്രതിസന്ധി ഇപ്പോൾ മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. ഏഴ് രാജ്യസഭാ എംപിമാർക്ക് പിന്നാലെ 16 എംഎൽഎമാരും പാർട്ടി വിട്ടേക്കുമെന്ന് സൂചനയുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്താനായില്ലെങ്കിൽ പാർട്ടിയുടെ ദേശീയ പദവി തന്നെ നഷ്ടപ്പെട്ടേക്കാം.








