ഐപിഎൽ ചരിത്രത്തിൽ സമാനതകളില്ലാത്ത ബാറ്റിംഗ് വിസ്മയവുമായി കെ.എൽ. രാഹുൽ. മൂന്ന് വ്യത്യസ്ത ഐപിഎൽ ഫ്രാഞ്ചൈസികൾക്കായി രണ്ട് സെഞ്ച്വറികൾ വീതം നേടുന്ന ആദ്യ താരം എന്ന അപൂർവ്വ റെക്കോർഡ് ഇനി രാഹുലിന് സ്വന്തം. ഇന്ന് പഞ്ചാബിനെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയതോടെയാണ് റെക്കോഡ് പുസ്തകത്തിൽ താരമെത്തിയത്. 67 പന്തിൽ 152 റൺസാണ് താരം അടിച്ചുകൂട്ടിയത്.
തന്റെ ആറാം സെഞ്ച്വറി ഇതോടെ പൂർത്തിയാക്കിയ കെ.എൽ. രാഹുൽ ചരിത്രനേട്ടത്തിൽ എത്തിയിരിക്കുകയാണ്. പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ മൂന്ന് ടീമുകൾക്ക് വേണ്ടിയും രണ്ട് സെഞ്ച്വറികൾ വീതം താരം അടിച്ചുകൂട്ടി. ഐപിഎൽ ചരിത്രത്തിൽ മറ്റൊരു ബാറ്റർക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. ഐപിഎല്ലിലെ സെഞ്ച്വറി വീരന്മാരുടെ പട്ടികയിൽ ക്രിസ് ഗെയിലിനൊപ്പമാണ് ഇപ്പോൾ രാഹുലിന്റെ സ്ഥാനം.
ഈ സീസണിൽ ഓറഞ്ച് ക്യാപ് പട്ടികയിൽ ഇന്നത്തെ സെഞ്ചുറിയോടെ കുതിച്ചുകയറിയ താരം അസാധ്യ പ്രകടനമാണ് നടത്തിയത്. സീസണിലെ ഏറ്റവും മികച്ച ടീമായ പഞ്ചാബിന്റെ ബോളർമാരെ നിലംപരിശാക്കിയ താരം ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നാണ് കളിച്ചത്.
ഓരോ സീസണിലും തന്റെ ബാറ്റിംഗ് മികവ് വർദ്ധിപ്പിക്കുന്ന രാഹുൽ, 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്കുള്ള തന്റെ അവകാശവാദം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.












