അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡി ആശുപത്രി വിട്ടു. ഡൽഹിയിലെ ബിഎൽകെ-മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ശനിയാഴ്ച രാത്രിയോടെ ടീം ഹോട്ടലിൽ തിരിച്ചെത്തി.
പഞ്ചാബ് ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറിൽ അക്സർ പട്ടേലിന്റെ പന്തിൽ പ്രിയാൻഷ് ആര്യ നൽകിയ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് എൻഗിഡിക്ക് പരിക്കേറ്റത്. പന്തിനായി പിന്നിലേക്ക് ഓടിയ എൻഗിഡി നിയന്ത്രണം തെറ്റി മലക്കം മറിയുകയും തലയും കഴുത്തും നിലത്തിടിച്ച് വീഴുകയുമായിരുന്നു. പരിക്ക് ഗൗരവകരമായതിനെ തുടർന്ന് 10 മിനിറ്റോളം കളി തടസ്സപ്പെട്ടു. എൻഗിഡിക്ക് പകരം ചമീര ‘കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്’ ആയി ടീമിൽ ഉൾപ്പെടുത്തി.
“ലുങ്കി എൻഗിഡി സുഖമായിരിക്കുന്നു. അദ്ദേഹം ടീം ഹോട്ടലിൽ തിരിച്ചെത്തിയത് വേഗത്തിലുള്ള സുഖം പ്രാപിക്കലിന്റെ സൂചനയാണ്” റിപ്പോർട്ടുകൾ പറഞ്ഞു. ക്യാപിറ്റൽസ് ചെയർമാൻ കിരൺ കുമാർ ഗ്രാൻധി ആശുപത്രിയിലെത്തി താരത്തെ സന്ദർശിച്ചിരുന്നു. എൻഗിഡിയുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നും പേടിക്കാനൊന്നുമില്ലെന്നും ഡൽഹി ക്രിക്കറ്റ് ഡയറക്ടർ വേണുഗോപാൽ റാവു മത്സരശേഷം വ്യക്തമാക്കി.
ഈ സീസണിൽ ഡൽഹിയുടെ പ്രധാന ബൗളറാണ് എൻഗിഡി. ഏഴ് മത്സരങ്ങളിൽ നിന്നായി ഏഴ് വിക്കറ്റുകൾ താരം വീഴ്ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭാവത്തിൽ 265 റൺസെന്ന വമ്പൻ സ്കോർ പ്രതിരോധിക്കാൻ ഡൽഹി ബൗളർമാർക്ക് സാധിച്ചില്ല.











