കടുത്ത വേനൽ ചൂടിൽ ആശ്വാസത്തിനായി എസി വാങ്ങി നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവള്ളൂർ പൂണ്ടിയിലെ പുല്ലാരമ്പക്കം സ്വദേശി മോണിക്ക (25) ആണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.
തുണിക്കടയിലെ ജീവനക്കാരനായ ആകാശും മോണിക്കയും സ്കൂൾ കാലം മുതലുള്ള പ്രണയത്തിനൊടുവിൽ രണ്ട് വർഷം മുൻപാണ് വിവാഹിതരായത്. പ്രണയവിവാഹമായതിനാൽ മോണിക്കയുടെ കുടുംബം ഇവരുമായി അകൽച്ചയിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചെന്നൈയിൽ അനുഭവപ്പെടുന്ന കടുത്ത ചൂട് സഹിക്കാനാവാതെ വീട്ടിൽ എസി സ്ഥാപിക്കണമെന്ന് മോണിക്ക ഭർത്താവിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ആകാശ് ഇത് നിരസിച്ചു. ഇതേച്ചൊല്ലി ദമ്പതികൾക്കിടയിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയും ചൂടിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് വിവരം. തുടർന്ന് ചൂട് അസഹനീയമായതോടെ ആകാശും മാതാപിതാക്കളും സഹോദരനും വീടിന്റെ ടെറസിലാണ് ഉറങ്ങാൻ പോയത്. എന്നാൽ മോണിക്ക മുറിക്കുള്ളിൽ തന്നെ തുടരുകയായിരുന്നു. ശനിയാഴ്ച രാവിലെ ആകാശ് എഴുന്നേറ്റ് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മോണിക്കയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മോണിക്കയുടെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മരണത്തിൽ ഭർത്താവിനോ ബന്ധുക്കൾക്കോ പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ആർഡിഒ തലത്തിലുള്ള അന്വേഷണത്തിന് വിധേയമാക്കും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിവാഹം കഴിഞ്ഞ് രണ്ട് വർഷം മാത്രം പിന്നിട്ട സാഹചര്യത്തിൽ ആർഡിഒ അന്വേഷണം നിർബന്ധമാണ്. വരും ദിവസങ്ങളിൽ ആകാശിന്റെയും അയൽവാസികളുടെയും മൊഴി വിശദമായി രേഖപ്പെടുത്തുമെന്ന് തിരുവള്ളൂർ പോലീസ് അറിയിച്ചു.









