ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സച്ചിൻ ടെണ്ടുൽക്കർ ഔട്ടായാൽ ടിവി ഓഫ് ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് സച്ചിൻ ക്രീസിലുള്ളപ്പോൾ മാത്രം വിജയം സ്വപ്നം കണ്ടിരുന്ന ഇന്ത്യൻ ടീമിന്റെ അതേ അവസ്ഥയിലൂടെയാണ് ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിങ്‌സ് കടന്നുപോകുന്നത്. സഞ്ജു സാംസൺ എന്ന ഒറ്റബാറ്റ.റുടെ തോളിലേറി ചെന്നൈ നടത്തുന്ന യാത്ര ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തോടെ വലിയ ചർച്ചയാവുകയാണ്
90-കളിൽ സച്ചിൻ തിളങ്ങിയാൽ മാത്രം ഇന്ത്യ ജയിച്ചിരുന്നതുപോലെ, ഈ സീസണിൽ ചെന്നൈ നേടിയ മൂന്ന് വിജയങ്ങളിലും സഞ്ജു സാംസണിന്റെ ബാറ്റിംഗ് നിർണ്ണായകമായിരുന്നു. ഇന്ന് ഗുജറാത്തിനെതിരെ 15 പന്തിൽ 11 റൺസെടുത്ത് സഞ്ജു റബാഡയുടെ പന്തിൽ പുറത്തായതോടെ ചെന്നൈ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നത് ക്രിക്കറ്റ് ലോകം കണ്ടു. സച്ചിൻ കൂടാരം കയറിയാൽ ബാക്കിയുള്ളവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്ന പഴയ ഇന്ത്യൻ ടീമിന് തുല്യമാണിത്. ഇന്ന് വെറും 158 റൺസ് മാത്രമാണ് ആദ്യം ബാറ്റുചെയ്ത ടീമിന് നേടാനായത്. 60 പന്തിൽ 74 റൺസെടുത്ത ഋതുരാജ് ഇന്നിംഗ്സ് അവസാനം ശ്രമിച്ചത് കൊണ്ട് മാത്രമാണ് സ്കോർ ഇത്ര എങ്കിലും കടന്നത്.
സഞ്ജു മികച്ച രീതിയിൽ കളിച്ച മത്സരങ്ങളിൽ മാത്രമാണ് ചെന്നൈക്ക് ഈ സീസണിൽ ആധിപത്യം പുലർത്താനായത്. താരം പരാജയപ്പെടുന്നതോടെ ടീമിന് പ്ലാൻ ബി (Plan B) ഇല്ല എന്ന അവസ്ഥ അതിദയനീയമാണ്. ടി20 ക്രിക്കറ്റിൽ സഞ്ജു സാംസണും കാഗിസോ റബാഡയും നേർക്കുനേർ വന്നപ്പോഴുള്ള കണക്കുകൾ പരിശോധിച്ചാൽ ദക്ഷിണാഫ്രിക്കൻ പേസർക്ക് വ്യക്തമായ ആധിപത്യമുള്ളതായി കാണാം. ഇരുവരും അഞ്ച് ഇന്നിംഗ്‌സുകളിലാണ് ഇതുവരെ മുഖാമുഖം വന്നത്. ഇതിൽ 28 പന്തുകൾ നേരിട്ട സഞ്ജുവിന് വെറും 37 റൺസ് മാത്രമാണ് നേടാനായത്. മൂന്ന് തവണയാണ് സഞ്ജുവിനെ പുറത്താക്കാൻ റബാഡയ്ക്ക് സാധിച്ചത്. റബാഡയ്‌ക്കെതിരെ വെറും 12.33 എന്ന കുറഞ്ഞ ശരാശരി മാത്രമുള്ള സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 132.14 ആണ്. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സഞ്ജുവിനെ പിടിച്ചുകെട്ടാൻ റബാഡയ്ക്ക് കൃത്യമായി സാധിക്കുന്നുണ്ടെന്നാണ്.
കെ.എൽ. രാഹുൽ 152* റൺസ് നേടിയിട്ടും ഡൽഹി തോറ്റതുപോലെ, സഞ്ജുവിന്റെ മികവിന് ഒപ്പം നിൽക്കാൻ മറ്റ് ബാറ്റർമാർക്ക് സാധിക്കാത്തത് ചെന്നൈക്ക് തലവേദനയാകുന്നു. ടീം കോമ്പിനേഷൻ കരുതി എം.എസ്. ധോണി മാറിനിൽക്കുമ്പോൾ, ഉത്തരവാദിത്തം ഏറ്റെടുക്കാൻ സഞ്ജുവിന് സഹായികളില്ലാത്ത അവസ്ഥ ആരാധകരെ സങ്കടത്തിലാഴ്ത്തുന്നു.












