ഐപിഎൽ 2026-ൽ ഋഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ സൂപ്പർ ജൈന്റ്‌സ് കടുത്ത പ്രതിസന്ധിയിൽ. എട്ട് മത്സരങ്ങളിൽ വെറും രണ്ട് ജയം മാത്രമുള്ള ടീം ഇപ്പോൾ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറിൽ വഴങ്ങിയ തോൽവിയാണ് ടീമിനെ ഈ ദയനീയ അവസ്ഥയിലെത്തിച്ചത്.
തോൽവി ഉറപ്പിച്ച അവസരത്തിൽ മുഹമ്മദ് ഷമി അവസാന പന്തിൽ നേടിയ സിക്സറാണ് ലഖ്‌നൗവിനെ സൂപ്പർ ഓവർ വരെ എത്തിച്ചത്. എന്നാൽ നിർണ്ണായകമായ സൂപ്പർ ഓവറിൽ സുനിൽ നരൈനെ നേരിടാൻ മോശം ഫോമിലുള്ള നിക്കോളാസ് പൂരനെ അയക്കാനാണ് പന്ത് തീരുമാനിച്ചത്. “ഞങ്ങൾ ഒരു ഗ്രൂപ്പായി ചർച്ച നടത്തിയിരുന്നു, അപ്പോൾ ഉയർന്നു വന്ന പേര് നിക്കി പി (നിക്കോളാസ് പൂരൻ) എന്നതായിരുന്നു. അദ്ദേഹം ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലൂടെ ആയിരിക്കില്ല കടന്നുപോകുന്നത്, പക്ഷേ ഇത്തരമൊരു കടുപ്പമേറിയ സാഹചര്യത്തിൽ നിങ്ങളുടെ കളിക്കാരെ നിങ്ങൾ വിശ്വസിച്ചേ മതിയാകൂ. അവർ നന്നായി തിരിച്ചു വരുമെന്ന് കരുതുന്നു. അതുകൊണ്ട് ഒഴികഴിവുകളൊന്നുമില്ല. പോസിറ്റീവ് വശങ്ങൾ മാത്രം നോക്കുന്നു, നിലവിൽ അധികം പോസിറ്റീവ് കാര്യങ്ങൾ ഇല്ലായിരിക്കാം, പക്ഷേ ബ്രേക്കിന് ശേഷം തീർച്ചയായും മാറ്റമുണ്ടാകും” തീരുമാനത്തെ ന്യായീകരിച്ച് പന്ത് പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത ഒരു ഘട്ടത്തിൽ 93 – 7 എന്ന നിലയിൽ തറന്നതായിരുന്നു ആ സമയത്താണ് കൊൽക്കത്ത ഇന്നിംഗ്‌സിന്റെ അവസാന ഓവർ എറിയാൻ സ്പിന്നർ ദിഗ്‌വേഷ് രതിയെ ഏൽപ്പിച്ച പന്തിന്റെ തീരുമാനം. ആ ഓവറിൽ 4 സിക്‌സാണ് റിങ്കു സിംഗ് അടിച്ചുകൂട്ടിയത്. ഇത് കളിയിൽ നിർണായകമായി. “ക്രിക്കറ്റിൽ ചില സമയങ്ങളിൽ ബൗളിംഗിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരാറുണ്ട്. ചിലപ്പോൾ ബൗളർമാർക്ക് ഇത്തരം കടുപ്പമേറിയ ഓവറുകൾ എറിയേണ്ടി വരും. എനിക്ക് വിക്കറ്റ് ആവശ്യമായത് കൊണ്ട് ചിലപ്പോൾ മിഡിൽ ഓവറുകളിൽ എനിക്ക് അദ്ദേഹത്തിന് ഓവർ നൽകേണ്ടി വരും. വിക്കറ്റ് കിട്ടിയില്ല എന്ന് മാത്രം. അതായിരുന്നു അതിന് പിന്നിലെ ചിന്താഗതി. ഒരുപാട് ചിന്തകൾ ഗ്രൗണ്ടിൽ കാര്യങ്ങൾ എളുപ്പമാക്കില്ല.” പന്ത് പറഞ്ഞു.
കൊൽക്കത്തയ്ക്കായി റിങ്കു സിംഗ് 51 പന്തിൽ 83 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. കൂടാതെ താരം 5 ക്യാച്ചുകളാണ് ഇന്നലത്തെ മത്സരത്തിൽ നേടിയത്.











