ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളെന്ന ഖ്യാതി ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ച് റിങ്കു സിംഗ്. ലഖ്‌നൗ സൂപ്പർ ജൈന്റ്‌സിനെതിരെ തകർന്നടിഞ്ഞ കൊൽക്കത്തയെ തോളിലേറ്റിയ റിങ്കു, കരിയറിലെ ഏറ്റവും മികച്ച സ്കോറായ 83* റൺസാണ് അടിച്ചുകൂട്ടിയത്. കൊൽക്കത്ത ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ സ്പിന്നർ ദിഗ്‌വേഷ് രതിക്കെതിരെ തുടർച്ചയായ നാല് സിക്സറുകളാണ് റിങ്കു പറത്തിയത്.
ഇതിനു മുൻപത്തെ ഓവറിൽ വെറ്ററൻ ബൗളർ മുഹമ്മദ് ഷമിക്കെതിരെ തുടർച്ചയായ മൂന്ന് ബൗണ്ടറികൾ നേടി റിങ്കു തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. 51 പന്തിൽ നിന്ന് 7 ഫോറുകളും 5 സിക്സറുകളും അടക്കം 163 സ്ട്രൈക്ക് റേറ്റിൽ 83 റൺസാണ് താരം നേടിയത്. മൂന്ന് വർഷം മുൻപ് അഹമ്മദാബാദിൽ ഗുജറാത്തിനെതിരെ അഞ്ച് പന്തിൽ അഞ്ച് സിക്സർ അടിച്ച് റിങ്കു വിസ്മയം തീർത്തപ്പോൾ, വീരേന്ദർ സെവാഗ് താരത്തെ പ്രശംസിച്ചിരുന്നു. റിങ്കുവിന്റെ വ്യക്തിത്വത്തെ എം.എസ്. ധോണിയോടും സച്ചിൻ ടെണ്ടുൽക്കറോടുമാണ് അന്ന് സെവാഗ് ഉപമിച്ചത്. “ഇത് ഒരിക്കലും ആവർത്തിക്കില്ല” എന്ന് അന്ന് സെവാഗ് പറഞ്ഞെങ്കിലും, അസാധ്യമായ കാര്യങ്ങൾ ലോകത്ത് സംഭവിക്കുമെന്ന് റിങ്കു തെളിയിച്ചു.
ഈ ഐപിഎൽ സീസണിന്റെ തുടക്കം റിങ്കുവിനെ സംബന്ധിച്ച് വൈകാരികമായി ഏറെ പ്രയാസകരമായിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ റിങ്കുവിന്റെ പിതാവ് ഖാൻചന്ദ് സിംഗ് അന്തരിച്ചു. പിതാവുമായി ഏറെ അടുപ്പമുണ്ടായിരുന്നിട്ടും കളിയിലുള്ള ശ്രദ്ധയോ ടീമിനോടുള്ള പ്രതിബദ്ധതയോ റിങ്കു കുറച്ചില്ല. ലഖ്‌നൗവിനെതിരായ ഇന്നിംഗ്‌സിന് മുൻപ് രാജസ്ഥാനെതിരെയും അദ്ദേഹം 53* റൺസ് നേടിയിരുന്നു.
പവർപ്ലേയ്ക്ക് പിന്നാലെ 31 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ കൊൽക്കത്ത തകർന്നപ്പോഴാണ് റിങ്കു ക്രീസിലെത്തിയത്. വിക്കറ്റുകൾ പൊഴിയുമ്പോഴും അവസാനം വരെ ബാറ്റ് ചെയ്യുക എന്ന കൃത്യമായ പ്ലാനോടെയാണ് റിങ്കു കളിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ബാറ്റിംഗിൽ മാത്രമല്ല, ഫീൽഡിംഗിലും സജീവമായിരുന്ന റിങ്കു ഈ മത്സരത്തിൽ 5 ക്യാച്ചുകളാണ് നേടിയത്.











